2011, നവംബർ 19, ശനിയാഴ്‌ച

പണ്ഡിറ്റ്‌ VS പണ്ഡിതന്മാര്‍


എവിടെ നോക്കിയാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഇതു ചാനല്‍ തുറന്നാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഒടുവില്‍ ഒരു അവാര്‍ഡും. അതും ധീരതയ്ക്ക്. അവിരാമവും ഇന്ന് സന്തോഷ്‌ പണ്ടിറ്റിനെ കുറിച്ചാകട്ടെ. അയാളെക്കുറിച്ച് പറയരുത്, വെറുതെ എന്തിനാ അയാള്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത് എന്നൊക്കെ ചില പണ്ഡിതന്മാര്‍ പറയുന്നുണ്ട്. സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്, ആ സന്തോഷ്‌ പണ്ടിട്ടിനു വട്ടാണ് എന്നൊക്കെ ചില സിനിമ ബുദ്ധിജീവികള്‍ പറഞ്ഞത് ഞാനും കേട്ടു. എന്നാല്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാതെ വയ്യ. 

സിനിമയില്‍ അഭിനയിക്കുക അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകാന്‍ പറ്റുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ സിനിമ മോഹങ്ങള്‍ 90% മലയാളി ചെറുപ്പക്കാര്‍ക്കും ഉണ്ട്. പക്ഷെ അതില്‍ 20 % മാത്രമേ അതിനു വേണ്ടി കഷ്ടപ്പെടുകയുള്ളൂ. വളരെ കുറച്ചു പേര്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ. ബാക്കി ഉള്ളവര്‍ തങ്ങളുടെ ആ ആഗ്രഹം മനസ്സിലൊതുക്കി തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും. ഇവരില്‍ കഴിവുള്ളവരും, കഴിവില്ലാത്തവരും, സുന്ദരന്മാരും, അല്ലാത്തവരും, വെളുത്തവരും, കറുത്തവരും എല്ലാവരും ഉണ്ടാകും. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്താണ് ചെയ്തത്. സ്വന്തമായി ഒരി സിനിമ നിര്‍മ്മിച്ച്‌, സംവിധാനവും, പാട്ടുകളും ഉള്‍പ്പടെ ഏതാണ്ടെല്ല ജോലിയും ഒറ്റയ്ക്ക് ചെയ്തു ഒരു സിനിമ പുറത്തിറക്കിയിരിക്കുന്നു. ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡോ സര്‍ക്കാരോ ഒരു വിലക്കും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവുകയും ചെയ്തു. ഒരു സിനിമ സൂപ്പര്‍ ഹിറ്റ്‌ ആകുന്നതു ജനം കാണുമ്പോഴും സാമ്പത്തികമായി ലാഭം കൊയ്യുംബോഴും ആണ്. അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മെഗാ ഹിറ്റ്‌ ആണ്. ഭരതന്റെയും പദ്മരാജന്റെയും സിനിമ കാണുന്നത് പോലെ ഇത് കാണരുത്. കാരണം ഇത് ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍(ഒരു സിനിമ സെറ്റ് പോലും കണ്ടിട്ടില്ലത്തവന്‍) ചെയ്ത സിനിമയാണ്. വെറുതെ ചെയ്തതല്ല. മുഴുവന്‍ ജോലിയും ഒറ്റയ്ക്ക് ചെയ്തു. 

സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌.
'എനിക്കിങ്ങനെ മാത്രമേ സിനിമയെടുക്കാന്‍ അറിയൂ, എന്റെ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടോ' എന്ന് ചോദിക്കുന്ന മൌലിക സ്വാതന്ത്ര്യത്തിനു ഒരു സലാം പറയാതെ വയ്യ. സിനിമ നടന്‍ സുന്ദരനായിരിക്കണം, പാട്ടുകള്‍ രാഗസാന്ദ്രമായിരിക്കണം എന്നൊക്കെ വാശി പിടിക്കാന്‍ നമ്മളെ പഠിപ്പിച്ചവര്ക്ക് മുഖമടച്ചു ഒരു അടി കൊടുത്തിട്ട് മുന്നോട്ടു പോകുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ അത്രവലിയ ഒരു കോമാളിയാണെന്ന് അങ്ങനെ അങ്ങ് സമ്മതിക്കാന്‍ ആവില്ല. ഇന്‍റര്‍നെറ്റ് കാലത്ത് അടയാളപ്പെടുത്തപ്പെടേണ്ട ആള്‍ തന്നെയാണ് ശ്രീ പണ്ഡിറ്റ്‌‌. മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."
ഇതര സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്തവിധം 'വിവാഹ ആല്ബം' പിടിക്കുന്ന ഒരു സംസ്കാരം മലയാളിക്കുണ്ട്‌. കല്യാണം കഴിഞ്ഞുള്ള ഒരു ചെറിയ പ്രണയ നാടകം (പെണ്ണും ചെക്കനും സുന്ദരനാണോ സുന്ദരിയാണോ, ചെക്കന്റെ പല്ല് പൊങ്ങിയതാണോ എന്നത് ഇവിടെ വിഷയമല്ല). പ്രണയത്തെ അത്രകണ്ട് ഇന്നും അംഗീകരിച്ചു തരാത്ത മലയാളികള്ക്ക് ഈ വിവാഹ ആല്ബം വലിയ വീക്നെസ് ആണ്. ചില വീടുകളില്‍ ചെന്നാല്‍ മക്കളുടെ ഹണീമൂണ്‍ ഫോട്ടോ വീട്ടീല്‍ വരുന്നവരെ എല്ലാം ഇരുത്തി കാണിക്കും. വീട് സന്ദര്ശനങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങ് കൂടി ആണ് ഇത്. വീണു കിടക്കുന്ന മരത്തിന്റെ മുകളില്‍ കയറി നിന്നും, കൈതക്കാട്ടിന്റെ ഓരത്ത് ഇരുന്നു മുള്ള് കടിച്ചുകൊണ്ടും നവവധുവിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന പുത്തന്‍ ഭര്ത്താവും, ഭാര്യയുടെ കയ്യും പിടച്ചു അടുത്തുള്ള തോട്ടുവക്കത്തോ കുളത്തിന്റെ കരയിലോ ഒക്കെ പോയിരുന്നു ആടുന്ന...പാടുന്ന ശൃംഗാരചേഷ്ടകള്‍, റബ്ബര്‍ മരത്തിന്റെ ഇടയിലൂടെയും തെങ്ങിന്‍ തടത്തില്‍ നിന്നും ഒക്കെ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന - അത് അഭിമാനത്തോടെ അവതരിക്കപ്പെടുമ്പോള്‍ ആ വീട്ടുകാരില്‍ പ്രകടമാകുന്ന അഭിമാനത്തേക്കാള്‍ ചെറുതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ അഭിമാനം എന്ന് കരുതുന്നത് മോശമല്ലേ?
വാല്‍ക്കഷ്ണം :- സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ്‌ സന്തോഷ്‌ പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയായും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.

2011, നവംബർ 9, ബുധനാഴ്‌ച

മരുന്ന് കച്ചവടത്തിലെ ചില ഉള്ളുകളികള്‍

കഴിഞ്ഞദിവസം എന്റെ സഹോദരിയുടെ കുഞ്ഞിനു ചെറിയ പനിയും ജലദോഷവും കാരണം തിരുവനന്തപുരത്തെ പെരൂര്കട ഗവണ്മെന്റ് ആശുപത്രിയില്‍ കാണിച്ചു. അവിടുത്തെ ഡോക്ടര്‍ ഒരു മരുന്നിനു കുറിച്ചു. ആ കുറിപ്പടിയുമായി ഞാന്‍ പെരുര്കട പരിസരത്തും, മെഡിക്കല്‍ കോളേജ് പരിസരത്തും ഉള്ള സര്‍വമാന മെഡിക്കല്‍ സ്റൊരുകളും കയറി ഇറങ്ങി. അവരാരും ഈ മരുന്നിന്റെ പേര് പോലും കേട്ടിട്ടില്ലത്രെ. എന്ത് ചെയ്യാം വീണ്ടും ഞാന്‍ തപ്പിയിറങ്ങി. 
                                              ഒടുവില്‍ അമ്പലമുക്കിലെ ഒരു മെഡിക്കല്‍ സ്റൊരില്‍ നിന്നും മരുന്ന് കിട്ടി. തിരുവനന്തപുരത്തെ ഏതാണ്ട് നൂറോളം വരുന്ന മെഡിക്കല്‍ സ്റൊരുകളില്‍ കയറിയിറങ്ങിയ എനിക്ക് ആശ്വാസമായി. മരുന്ന് കിട്ടിയല്ലോ. ഞാന്‍ വെറുതെ ഈ മരുന്നിനെകുരിച്ചു ഒന്ന് അന്വേഷിച്ചു. അത് ഒരു പോഷക ‌ ടോണിക് ആണ്. അതെ രാസനാമം ‍ ഉള്ള മരുന്നുകള്‍ വേറെ ധാരാളം ഉണ്ട്. പക്ഷെ വേറെ കമ്പനി ആണ്. ഈ മരുന്ന് ഒരു കമ്പനി പുതിയതായി ഇറക്കിയതാണ്. അതുകൊണ്ടാണ് ബാക്കി ഉള്ള മെഡിക്കല്‍ സ്റൊരിലോന്നും ഇത് കിട്ടാഞ്ഞത്. അപ്പോഴാണ് ഡോക്ടര്‍മാര്‍ ചെയ്യുന്ന ഈ ചതി മനസ്സിലായത്. മരുന്ന് കമ്പനിയില്‍ നിന്നും കമ്മീഷന്‍ വാങ്ങി ജനങ്ങളെ കബളിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. അപ്പോള്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംഫാം ചെയ്യുന്ന എന്റെ സുഹൃത്തിനോട് ഈ മരുന്നിനെക്കുറിച്ച് തിരക്കി. ഇതേ രാസനാമം ‍ ഉള്ള വേറെ നല്ല മരുന്നുകള്‍ ഇതിന്റെ പകുതി വിലക്ക് ലഭ്യമാണ് എന്നറിയാന്‍ കഴിഞ്ഞു. ആ മരുന്ന് അമ്പലമുക്കിലുള്ള കടയില്‍ തിരിച്ചേല്‍പ്പിച്ചു പൈസയും വാങ്ങി അതെ കൊമ്ബിനഷന്‍ ഉള്ള വില കുറഞ്ഞ മരുന്ന് വേറെ കടയില്‍ നിന്ന് ഞാന്‍ വാങ്ങി സ്ഥലം വിട്ടു. 
                                        ഇവിടെ ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള കരാറിന്റെ പുറത്താണ് എല്ലാ മരുന്നുകളും വില്‍ക്കപെടുന്നത്. മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി.
                                               ഒരു ചെറിയ ഉദാഹരണം നോക്കാം . എന്റെ എം ഫാം സുഹൃത്ത്‌ പറഞ്ഞതാണ്‌. ഓമീപ്രസോള്‍ (OMEPRAZOLE) എന്ന അള്‍സര്‍ മരുന്നു omez, omezone, poppi, ometab, omate,എന്നിങ്ങനെ ഇരുപതിനുമേല്‍ ബ്രാന്റുകളായി കേരളത്തില്‍ മാത്രം കിട്ടും. ഇതിലെല്ലാം ഒരേ ഉള്ളടക്കം – ഓമീപ്രസോള്‍; വിലയില്‍ വളരെ വ്യതാസവും. കൂടുതല്‍ ഡോക്ടര്‍മാരും വിലകൂടിയ poppi  കുറിച്ചു നല്‍കുന്നു. ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി.വി.ഡീ പ്ലേയറും, ഫ്രിഡ്ജം, വിദേശയാത്രാ സ്പോണ്‍സര്‍ഷിപ്പും എന്തിനു മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ് വരെ നീളുന്ന “കോമ്പ്ലിമെന്റ്” എന്ന ഓമനത്തമുള്ള കൈക്കൂലി.പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ അടക്കം ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. മരുന്നു കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘സൌജന്യ‘ മെഡിക്കല്‍ ക്യാമ്പുകള്‍ ആണ് അവരുടെ മറ്റൊരു ചതി.
                                   ഇതിനെതിരെ നമുക്ക് ഒന്ന് ചെയ്യാന്‍ പറ്റും. ഡോക്ടര്‍ എഴുതുന്ന കമ്പനിയുടെ മരുന്നുകള്‍ വാങ്ങാതെ അതെ രാസനാമം ഉള്ള വേറെ മരുന്നുകള്‍ വാങ്ങുക. ഇങ്ങനെ മാത്രമേ നമുക്ക് ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പറ്റൂ. അങ്ങനെ വാങ്ങുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. ഡോക്ടര്‍മാരോട് മരുന്നിന്റെ രാസനാമം മാത്രം എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യാം. നാം അറിയാതെ നമ്മെ വഞ്ചിക്കുന്ന ഡോക്ടര്‍മാരോട് ഇങ്ങനെ നമുക്ക് പ്രതിഷേധിക്കാം.

2011, മാർച്ച് 9, ബുധനാഴ്‌ച

സ്വന്തം ജീവിതം സ്വയം ജീവിക്കുക

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍.നിങ്ങളോട് എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് പറയാം.

ഞാന്‍ പഠിച്ച റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത് പെണ്‍കുട്ടിയാണന്ന് പറഞ്ഞ് അവര്‍ പിന്മാറി. വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ് സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ് അമ്മ അറിഞ്ഞത്. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് അമ്മ എന്നെ കൈമാറിയത്.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് പോലെ ചെലവേറിയതായിരുന്നു റീഡ് കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന് ചെലവിടുകയായിരുന്നു. ആറ് മാസത്തിനകം എനിക്ക് കഥയില്ലായ്മ ബോധ്യമായി. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. കോളേജ് വിദ്യാഭ്യാസം ഒരു വഴി തരുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണ അമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക് പ്രയോജനമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക് 29 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.

നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റv(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.
ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

ാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.
എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'
കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: 'ഇന്ന് എന്റെ അന്ത്യമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഒരു കൊല്ലം മുമ്പ് എനിക്ക് ക്യാന്‍സറുണ്ടെന്ന് കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ല, ഡോക്ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ. എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്. ഒരു തരം വിടവാങ്ങല്‍ തന്നെ.
ഒരു ദിവസം മുഴുവന്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വെകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ട്. കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ഭേദപ്പെടുത്താവുന്ന അപൂര്‍വ്വം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയും.

ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന് മരിക്കാന്‍ ഇഷ്ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ് പുതിയത്. എന്നാല്‍ അല്‍പ കാലം കൊണ്ട് നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന് വെച്ച് അത് സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ്
എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്‌റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്‌റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.

താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്ഢിയായിരിക്കുക.(Stay Hungry. Stay Foolish..)

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''
പ്രഭാഷണം:വീഡിയോ