2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വെയില്‍ തിന്ന പക്ഷിയുടെ പതനം

"ഞാന്‍ കുടിച്ചുകുടിച്ചു കരളു കലങ്ങി പലവട്ടം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്‌. ഇനി കുടിച്ചാല്‍ ഞാന്‍ മരിക്കും എന്നു പല ഡോക്ടര്‍മാരും മുന്നറിയിപ്പു തന്നിട്ടുണ്ട്‌. അവരില്‍ ഒരാള്‍ ഈയടുത്ത കാലത്തു ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മാത്യു റോയി. ഞാന്‍ കുടി തുടരുന്നു. പക്ഷേ, ഇപ്പോഴും ജീവിച്ചിരിക്കുന്നു." 
ഇങ്ങനെ കുടി തുടര്‍ന്നാല്‍ പെട്ടെന്ന് മരിച്ചു  പോകും എന്നു ഉപദേശിച്ച ഒരു സുഹൃത്തിനോട്‌ കവി അയ്യപ്പന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.
വ്യവസ്ഥാപിത സമൂഹത്തിന്റെ നിയമാവലികള്‍ തനിക്കു ബാധകമല്ലെന്ന് സ്വയം പ്രസ്താവിച്ചു കൊണ്ടു ജീവിച്ച ആ മഹാ കവി ഇന്നലെ മുതല്‍ ഇന്ന് ഉച്ച വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു അജ്ഞാത ശവമായി കിടന്നു. അവിടെയും അയ്യപ്പന്‍ വ്യസ്തനായി. 
ഇന്നലെ രാത്രി വാഹനാപകടത്തില്‍ പെട്ട്‌ അത്യാസന്ന നിലയിലാണ്‌ അയ്യപ്പനെ ആശുപത്രിയില്‍ എത്തിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി തന്നെ അദ്ദേഹം മരിച്ചിരുന്നുവെന്നാണ്‌ സൂചന. മൃതദ്ദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം തന്പാനൂരില്‍ ഒരു പ്രമുഖ തീയേറ്ററിനു മുന്‍പ്‌ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ അയ്യപ്പനെ ഫ്‌ളൈയിങ്‌ സ്‌ക്വാഡാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രി അധികൃതര്‍ക്കും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവന്നവര്‍ക്കും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
അയ്യപ്പന്റെ കവിത എല്ലാ കാവ്യനിയമങ്ങളും ലംഘിച്ച്‌ എല്ലാ നിയമങ്ങള്‍ക്കുമതീതമായി കഴിഞ്ഞ നാല്‍പ്പതില്‍പ്പരം കൊല്ലങ്ങളായി മലയാള കാവ്യഭൂമികയുടെ തീരങ്ങളെ തഴുകിത്തലോടി നനച്ചു ഫലഭൂയിഷ്ഠമാക്കി ഒഴുകിക്കൊണ്ടേയിരുന്നു.
അയ്യപ്പനാകട്ടെ എപ്പോഴും എവിടെയും കടന്നുചെല്ലുവാനും ആരോടും  എപ്പോഴും എന്തും ചോദിക്കുവാനും  സ്വതന്ത്രം സ്വയം സൃഷ്ടിച്ചുകൊണ്ട്  മാളമില്ലാത്ത പാമ്പിനെപോലെ അലഞ്ഞുനടന്നും, തോന്നും പോലെ മദ്യപിച്ചും ജീവിച്ചു തീര്‍ത്തു. 
ആ മഹാകവിക്ക്‌ അവിരാമത്തിന്റെ ബാഷ്പാഞ്ജലി....
ഇനി ആദ്ദേഹം പരേതരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടട്ടെ....

1 അഭിപ്രായം: