2010, നവംബർ 16, ചൊവ്വാഴ്ച

മാതാഹാരി അഥവാ പുലരിയുടെ കണ്ണ്

യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്‍ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്‍ഡ്യന്‍ നര്‍ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്‍മ്മന്‍ ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര്‍ വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്‍ഡ്യന്‍ ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.

ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള്‍ അവള്‍ക്ക് മാര്‍ഗരീത്ത ഗിര്‍ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള്‍ അവളെ ഒരു കോണ്‍‌വെന്റില്‍ ഗാര്‍ഹിക കലകള്‍ അഭ്യസിപ്പിക്കാന്‍ പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്‍ഗ്ഗ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല്‍ ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്‍ട്രീഡ. പത്തൊന്‍പതാം വയസില്‍ യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ ഭിന്നിച്ച് ഗിര്‍ട്രീഡ, തന്നെക്കാള്‍ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്‍ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്‍ട്രീഡയെ ഇയാള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പെടുത്തി, മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് പാരീസിലേക്ക് പോയി.

വശ്യ മോഹന നഗരമായ പാരീസില്‍ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്‍ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള്‍ അതിന് ഉപോല്‍‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില്‍ മരിച്ചുപോയ കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ക്ഷേത്രനര്‍ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്‍, ഇളം നിറം- ഒരു ഇന്‍ഡ്യന്‍ സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്‍ന്നൊരു പേരും അവള്‍ തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്‍ത്ഥം.

പാരീസിലെ തെരുവീഥികളില്‍ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‍‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്‍ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‍‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്‍ക്ക് നാള്‍ വര്‍ധിച്ചു. അവള്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ കാമുകര്‍ തമ്മില്‍ മല്‍‌സരമായി. വേദികള്‍ വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‍‌മാരെ അവള്‍ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍‌സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ വലയില്‍ കുടുങ്ങിയ പ്രഗല്‍ഭന്‍‌മാരില്‍ ചിലര്‍ മാത്രമാണ്. 1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!

യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ മാ‍താഹാരി പാരീസില്‍ തിരിച്ചെത്തി. ഈ വരവില്‍ താനൊരു ഇന്‍ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്‍മ്മന്‍ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാഗ്ദാനം നല്‍കി. ഫ്രഞ്ച് സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. കാരണം കണക്കില്‍ കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു.

1917 ആയപ്പോള്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്‍മ്മന്‍‌കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ കാട്ടിയ തെളിവുകള്‍ ഇവയായിരുന്നു.

യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു.

ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ നിസങ്കോചം പറഞ്ഞു. ഫ്രാന്‍സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.

കോര്‍ട്ട് മാര്‍ഷല്‍ പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള്‍ പറഞ്ഞു‌-

“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു “

പാരീസില്‍ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്‍ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്‍ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന്‍ ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്‍മ്മനിക്കെതിരെ മുന്നേറാന്‍ കഴിയാതെ സഖ്യകക്ഷികള്‍ നേരിട്ട തടസങ്ങള്‍ക്ക് കാരണം ആരുടേയെങ്കിലും തലയില്‍കെട്ടിവയ്ക്കേണ്ടത് ഫ്രാന്‍സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു.

1917 ഒക്ടോബര്‍ 15 വെളുപ്പിന് അവള്‍ വിളിച്ചുണര്‍ത്തപ്പെട്ടു. ആ വെളുപ്പിന് അവള്‍ മരിക്കാന്‍ പോവുകയാണെന്ന് ജയിലര്‍ ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില്‍ അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള്‍ വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള്‍ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.

വിന്‍‌സെന്നയിലെ റൈഫിള്‍ റെയ്ഞ്ചില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‍‌വെയ്പുകളോടെ അവള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല്‍ കൈകള്‍ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്‍ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള്‍ എതിര്‍ത്തു. നിര്‍ന്നിമേഷയായി, തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്‍ക്കാനാണ് അവള്‍ ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര്‍ അതിന് അനുവാദം നല്‍കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില്‍ നിന്നും മാറി. നിമിഷങ്ങള്‍.........

കമാന്‍ഡര്‍ കയ്യുയര്‍ത്തി സൂചന നല്‍കി...

നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി.....

ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്‍ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......

‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില്‍ കുഴഞ്ഞു വീണു.........



ചിത്രങ്ങക്ക് കടപ്പാട്: ഗൂഗിള്‍

2010, നവംബർ 8, തിങ്കളാഴ്‌ച

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?

മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
  • പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
  • അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
  • അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
  • ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
  • ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
  • വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
  • ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
  • വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
  • ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
  • വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
  • ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
  • ഭര്‍ത്താവിന്റെ തൊഴില്‍‌പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
  • പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
  • പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താ‍ന്‍ പറ്റുന്നില്ല്ല)
  • ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
  • പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാ‍ല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
  • സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
  • കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
  • കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
  • ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
  • യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
  • പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
  • സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
  • വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാ‍നും തീരുമാനിക്കും
  • ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
  • അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
  • വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
  • ഓര്‍മ്മക്കുറവിനാ‍ല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
  • സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
  • അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
  • ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
  • അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
  • നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
  • ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
  • പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
  • പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
  • നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
  • അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
  • വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ?  ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
  • വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.

അങ്ങനെ പോകുന്നു വാചകങ്ങള്‍...

ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
  • എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാ‍ണ്!
  • ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
  • 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വെയില്‍ തിന്ന പക്ഷിയുടെ പതനം

"ഞാന്‍ കുടിച്ചുകുടിച്ചു കരളു കലങ്ങി പലവട്ടം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്‌. ഇനി കുടിച്ചാല്‍ ഞാന്‍ മരിക്കും എന്നു പല ഡോക്ടര്‍മാരും മുന്നറിയിപ്പു തന്നിട്ടുണ്ട്‌. അവരില്‍ ഒരാള്‍ ഈയടുത്ത കാലത്തു ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മാത്യു റോയി. ഞാന്‍ കുടി തുടരുന്നു. പക്ഷേ, ഇപ്പോഴും ജീവിച്ചിരിക്കുന്നു." 
ഇങ്ങനെ കുടി തുടര്‍ന്നാല്‍ പെട്ടെന്ന് മരിച്ചു  പോകും എന്നു ഉപദേശിച്ച ഒരു സുഹൃത്തിനോട്‌ കവി അയ്യപ്പന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.
വ്യവസ്ഥാപിത സമൂഹത്തിന്റെ നിയമാവലികള്‍ തനിക്കു ബാധകമല്ലെന്ന് സ്വയം പ്രസ്താവിച്ചു കൊണ്ടു ജീവിച്ച ആ മഹാ കവി ഇന്നലെ മുതല്‍ ഇന്ന് ഉച്ച വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു അജ്ഞാത ശവമായി കിടന്നു. അവിടെയും അയ്യപ്പന്‍ വ്യസ്തനായി. 
ഇന്നലെ രാത്രി വാഹനാപകടത്തില്‍ പെട്ട്‌ അത്യാസന്ന നിലയിലാണ്‌ അയ്യപ്പനെ ആശുപത്രിയില്‍ എത്തിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി തന്നെ അദ്ദേഹം മരിച്ചിരുന്നുവെന്നാണ്‌ സൂചന. മൃതദ്ദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം തന്പാനൂരില്‍ ഒരു പ്രമുഖ തീയേറ്ററിനു മുന്‍പ്‌ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ അയ്യപ്പനെ ഫ്‌ളൈയിങ്‌ സ്‌ക്വാഡാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രി അധികൃതര്‍ക്കും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവന്നവര്‍ക്കും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
അയ്യപ്പന്റെ കവിത എല്ലാ കാവ്യനിയമങ്ങളും ലംഘിച്ച്‌ എല്ലാ നിയമങ്ങള്‍ക്കുമതീതമായി കഴിഞ്ഞ നാല്‍പ്പതില്‍പ്പരം കൊല്ലങ്ങളായി മലയാള കാവ്യഭൂമികയുടെ തീരങ്ങളെ തഴുകിത്തലോടി നനച്ചു ഫലഭൂയിഷ്ഠമാക്കി ഒഴുകിക്കൊണ്ടേയിരുന്നു.
അയ്യപ്പനാകട്ടെ എപ്പോഴും എവിടെയും കടന്നുചെല്ലുവാനും ആരോടും  എപ്പോഴും എന്തും ചോദിക്കുവാനും  സ്വതന്ത്രം സ്വയം സൃഷ്ടിച്ചുകൊണ്ട്  മാളമില്ലാത്ത പാമ്പിനെപോലെ അലഞ്ഞുനടന്നും, തോന്നും പോലെ മദ്യപിച്ചും ജീവിച്ചു തീര്‍ത്തു. 
ആ മഹാകവിക്ക്‌ അവിരാമത്തിന്റെ ബാഷ്പാഞ്ജലി....
ഇനി ആദ്ദേഹം പരേതരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടട്ടെ....

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പീപ്ളിയില്‍ നിന്ന് നേരിട്ട്....

'കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന്‍ കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''  
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്
''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന്‍ കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''

(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)

ആമിര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന്‍ നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.
ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള്‍ കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. http://www.youtube.com/watch?v=brMUwHfQfUo&feature=related. നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.
ആമിര്‍ഖാന്‍ ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര്‍ കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന്‍ മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്‍, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്‍ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക? 

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ഒരു ചുണ്ടെലിക്കഥ

ഞാന്‍ എവിടെയോ കേട്ട ഒരു കഥയാണിതു്. ഇതു് വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതു് കേട്ടിട്ടുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ!

ഒരു കര്‍ഷക ഭവനത്തിന്‍റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്‍റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്‍റെ തലയില്‍ തൂറുന്നവനെല്ലാം നിന്‍റെ ശത്രു ആവണമെന്നില്ല.
2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്‍റെ മിത്രമാവണമെന്നില്ല.
3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം,  വാലുപൊക്കാതെയെങ്കിലുമിരിക്കുക!

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക് വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല. (മലയാളത്തിനു ക്ലാസ്സികള്‍ പദവിയും, മലയാളം സര്‍വകലാശാലയും ഉണ്ടാക്കാന്‍ നടക്കുന്ന ഭാഷാസ്നേഹികള്‍ ഇത് കണ്ടില്ലെന്നു നടിച്ചുവോ?)
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .
91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ .ഇ .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, ഈ രാജ്യം പവിത്രമെന്നു കരുതുന്ന മൂല്യങ്ങളെയും അവഹേളിക്കരുത്. കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ ഈ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ് വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരണയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന ഈ പരിസ്ഥിതിപാതകം ചെയ്യുമോ?
സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.(ആര്‍ഷ സംസ്കാരത്തിന്റെ കവല്ഭാടന്മാര്‍ എന്ന് സ്വയം ഉദ്ഖോഷിക്കുന്ന സംഘടനകളും വ്യക്തികളും എവിടെ പോയി ഒളിച്ചു)

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍ കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .
മലയാളത്തിലെ ഒരു മാധ്യമം പോലും ഈ ആടംബരതിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നത് തികച്ചും നിരാശാജനകം തന്നെ. പകരം അവിശ്വസനീയമായ പ്രചാരമാണ് അവര്‍ അതിനു നല്‍കിയത്. (paid news എന്ന മാധ്യമലോകത്തെ ഭയങ്കര വൈറസ്‌  മലയാളത്തിനെയും  ബാധിച്ചു തുടങ്ങിയോ എന്നു സംശയിച്ചു പോകുന്നു)
എന്ത്  പറയാന്‍ അല്ലെ...."ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദേശിയ അവാര്‍ഡും കുറെ വിവാദങ്ങളും

2009 ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കുറെ വിവാദങ്ങള്കും തിരി കൊളുത്തി . ഇനി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും , വിമര്‍ശനങ്ങളും സര്‍വ മാധ്യമങ്ങളിലും നിറയും. എന്തായാലും എന്‍റെ വക കൂടി ഇരിക്കട്ടെ ഒരു വിമര്‍ശനം. 
ആദ്യം മികച്ച ചിത്രം തന്നെ എടുക്കാം. സംസ്ഥാന തലത്തില്‍ അത്രയൊന്നും പരിഗണിക്കപ്പെടാത്ത ചിത്രമായിരുന്നു ഷാജി എന്‍ കരുണിന്റെ മമ്മൂട്ടി ചിത്രം "കുട്ടിസ്രാന്ക്". മികച്ച ചിത്രത്തിനും, ചായഗ്രഹനവും, തിരക്കഥയും ഉള്‍പ്പടെ അഞ്ചു മികച്ച പുരസ്കാരങ്ങള്‍  നേടി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അത്രയൊന്നും പൈസയും, സ്വാധീനവും ഇല്ലാത്ത റിലയന്‍സിന്റെ ബിഗ്‌ പിക്ചേര്‍സ് അന്നെന്നുള്ളത് ഒന്ന് നോട്ട് ചെയ്തോളു. സംസ്ഥാനതലത്തില്‍ അവര്‍ക്ക് അത്രയ്ക്ക് സ്വാധീനം പോര എന്നുള്ളതയിരിക്കം ഇവിടെ ഈ ചിത്രം അവഗണിക്കപ്പെട്ടത്. പക്ഷെ ദേശിയ തലത്തില്‍ അതല്ലല്ലോ സ്ഥിതി. റിലയന്‍സ് എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് ഒരു ദേശിയ അവാര്‍ഡ്‌ ഒപ്പിചെടുക്കുക എന്നത് വളരെ ചെറിയ കാര്യം മാത്രം. അതും സര്‍ക്കാര്‍ പോലും അവരോടു കടപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, അമ്ബാനിമാര്‍ക്ക് ഒന്നല്ല ഒരായിരം അവാര്‍ഡുകള്‍ ദേശിയതലത്തില്‍ ലഭിച്ചേക്കാം. ഇപ്രാവശ്യത്തെ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ചിത്രം ചിലപ്പോള്‍ കുട്ടിസ്രാന്ക് ആയിരിക്കാം. എന്തായാലും ഈ ചിത്രം മലയാളത്തില്‍ ആയതുകൊണ്ട് നമുക്ക് മലയാളികള്‍ക്ക് സന്തോഷിക്കാം. 
മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മനസ്സിനാണ് അവാര്‍ഡു എന്നു ജൂറി. മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അംഗീകാരമില്ല. ബച്ചന് ഇനി ഒരു അങ്കത്തിനു ബാല്യമില്ല എന്നുള്ളതും ഒരു കാരണം ആയിരിക്കാം. നമ്മുടെ മമ്മൂട്ടിക്ക് ഇനിയും അതുല്യമായ ധാരാളം കഥാപാത്രങ്ങളെ നല്കാന്‍ കഴിയും , അതിനാല്‍ തന്നെ ഇനിയും ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.  ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു  പരനഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരനഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, പഴശ്ശിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴശ്ശിരാജയാണ് മികച്ച സിനിമ എന്നും, പഴശ്ശിരാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിസ്രാന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴശ്ശിരാജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കുട്ടിസ്രാങ്കിന്റെ സംവിധായകനെ  തഴഞ്ഞു പഴശ്ശിരാജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടിസ്രാന്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
മലയാളത്തില്‍ നിറയെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പലേരി മാണിക്യം തീരെ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്നു അറിയില്ല. എല്ലാം കൊണ്ടും മികച്ച ഒരു ചലച്ചിത്ര അനുഭവമായിരുന്നു ഈ ചിത്രം. ഇത് അവഗണിക്കപ്പെട്ടത് തീര്‍ച്ചയായും വിഷമകരം തന്നെ. 
ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും........

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - ഒരു ചര്‍ച്ചയില്‍ നിന്ന്

 എന്‍റെ ചില സുഹൃത്തുക്കളുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്ന്
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും ചില ഉത്തരങ്ങളും താഴെ കൊടുക്കുന്നു....
നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കുചേരാം ...നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്യു....

മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്?
ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ?
വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്?
മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം?

ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും.
മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക?
----------------------------------
മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്.

എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്.

ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍.

എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്രമാണ് സത്യം എന്ന് വിശ്വസിച്ചു, അന്യ മതസ്ഥരെ ശത്രുത മനോഭാവത്തോടെ കണ്ടു , സാമൂഹിക ജീവിതത്തില്‍ പ്രകടമായി അത്തരം വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് വര്‍ഗ്ഗീയവാദികള്‍.

എല്ലാ മതവിശ്വാസികളും വര്‍ഗ്ഗീയവാദികള്‍ അല്ല.

മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേരത്താണ്.

മതവിശ്വാസികളുടെ വിശ്വാസം അന്ധമായി മാറുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികള്‍ ആയി മാറാം.

അതുപോലെ വര്‍ഗ്ഗീയവാദികള്‍ മനപരിവര്‍ത്തനം വന്നു തിരികെ മതവിശ്വാസികള്‍ മാത്രമായും മാറാം.

എന്നാല്‍ ഈ നേര്‍ത്ത അതിര്‍വരമ്പ് എവിടെയാണ്?

------------------

സാധാരണക്കാരന്‍ ഒരു കടയില്‍ സാധനം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍, ആ കടക്കാരന്‍ ഇതു മതക്കാരനാണ് എന്നത് പരിഗണിക്കാറില്ല.

ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ ഏതു മതക്കാരനാണ് എന്ന് നോക്കാറില്ല.

പത്രക്കാരന്റെയോ, പാല്ക്കാരെന്റെയോ, മീന്‍ കച്ചവടക്കരെന്റെയോ മതം ഒരു വിഷയവുമല്ല.

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മതവും, കോളേജിലെ കുട്ടുകാരന്റെ മതവും അവരുമായുള്ള ഇടപെടലില്‍ പരിഗണിക്കാറില്ല.

ചുരുക്കത്തില്‍ ...

സാമൂഹികമായ ഇടപെടലുകളിലും, ബന്ധങ്ങളിലും മതം ഒരു ഘടകം ആയി വരുന്നില്ല.
................................
എന്നാല്‍ മതം ഒരു ഘടകം ആയി വരുന്നത് മറ്റു സാഹചര്യങ്ങളിലാണ്.

വിവാഹം, ജനനം, മരണം, ആഘോഷങ്ങള്‍, പ്രാര്‍ത്ഥന, ആചാരങ്ങള്‍ എന്നിവ വരുമ്പോള്‍ വ്യക്തിക്ക് മതം മുഖ്യ ഘടകം ആയി മാറുന്നു.

സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍, ഒരു അന്യമതസ്ഥന്റെ ചങ്ങാത്തം സ്വീകരിക്കുന്നത് സാധാരണ എതിര്ക്കാത്തവരും, അന്യ മതസ്ഥനുമായുള്ള അവരുടെ വിവാഹത്തെ എതിര്‍ക്കും.

ചുരുക്കത്തില്‍ ഒരാളുടെ മതവിശ്വാസം കൂടുതല്‍ വ്യക്തിപരവും, സാമൂഹികമായി വേറിട്ട്‌ നില്‍ക്കുന്നതുമാണ്.

ഈ അതിര്‍വരമ്പ് തന്നെയാണ് ശരിക്കും മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ്.

സ്വന്തം വ്യക്തിപരം ആയ മതവിശ്വാസത്തെ സാമൂഹികമായ മാനങ്ങളിലേക്ക് കൊണ്ട് വരുന്ന മതവിശ്വാസിയാണ്, ക്രമേണ വര്‍ഗ്ഗീയവാദിയായി രൂപാന്തരം പ്രാപിക്കുന്നത്.

തന്റെ മതം മാത്രമാണു വിശുദ്ധമെന്നു വിശ്വസിക്കാന്‍ തുടങ്ങുമ്പോൾള്‍ അയാളിലെ വര്‍ഗ്ഗീയത പൂര്‍ണ്ണമായി.

ആ വിശ്വാസം എന്ത് വില കൊടുത്തും പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അയാള്‍ "Terrorist" ആയി മാറും എന്ന് കൂടി പൂരിപ്പികേണ്ടി വരും.

---------------------------------------------------
ഒരു മനുഷ്യന്‍ ഒന്നുകില്‍ ഒരു ദൈവ വിശ്വാസി ആകണം, അല്ലെങ്കില്‍ ഒരു നിരീശ്വരവാദി ആകണം എന്ന് പലപ്പോഴും സമൂഹം ശഠിക്കുന്നു.
ഇത് രണ്ടുമല്ലാത്ത ഒരു ജീവിതം എന്ത് കൊണ്ട് സാധ്യമല്ല?

ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ ഉള്ള വിശ്വാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെ ചെയ്യാത്ത ഒരു വിഷയം ആയി കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ ദൈവവിശ്വാസികളും അല്ല നിരീശ്വരവാദികളും അല്ല.

ശാസ്ത്രം വളരുംതോറും ദൈവവിശ്വാസം പുറകോട്ടു പോകുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

ചന്ദ്രനില്‍ പോയി മനുഷ്യന്‍ കാലു കുത്തുന്നത് വരെ പല മതങ്ങള്‍ക്കും ചന്ദ്രന്‍ ദൈവം തന്നെയായിരുന്നു.
---------------------------------------------------------------------
ഓരോ പ്രവാചകനും, തന്റെ കാലഘട്ടത്തിനോട് കലഹിച്ചവനാണ്.

തന്റെ സമയത്തുള്ള ദൈവത്തെ എതിര്‍ത്തവരാണ്.

അത് തന്നെയാണ് അവരുടെ പ്രസക്തിയും.

ഒരു പ്രവാചകനും അന്ത്യ പ്രവാചകന്‍ ആകുന്നില്ല.

മനുഷ്യരാശി നിലനില്‍ക്കും വരെ പ്രവാചകന്മാര്‍ ഉണ്ടായികൊണ്ടിരിക്കും
-------------------------
ഒരു മതേതര സമൂഹം എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട് അവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുന്നു.

ഒരു മതനിരപേക്ഷ സമൂഹമാകട്ടെ ഒരു മതത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
ഇവ രണ്ടും ഒന്നാണെന്ന് തോന്നാം.
പക്ഷെ തികച്ചും വ്യത്യസ്ത തലങ്ങളാണ് അവയ്ക്കുള്ളത്.

മതേതര സമൂഹത്തില്‍ മതങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടുമ്പോള്‍, മതനിരപേക്ഷ സമൂഹത്തില്‍ മതങ്ങള്‍ പൂര്‍ണ്ണമായും മാറ്റിനിര്തപ്പെടുന്നു.

ഒരു മതേതര സമൂഹം സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായും മതെത്തെ ഒഴിവാക്കുകയാണെങ്കില്‍ അത് മതനിരപേക്ഷമായി മാറും.
------------------
ഉദയം, അസ്തമയം, ജനനം, മരണം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെ ഒന്നും ഉണ്ടാകുന്നതിന്റെ കാരണം അറിയാത്ത ആദിമമനുഷ്യന്‍, ഇവയ്ക്കുള്ള ഉത്തരം തേടി, ആദ്യം ഉണ്ടാക്കിയത് ദൈവം എന്ന സങ്കല്പത്തെയാണ്.

ഒരേ സങ്കല്‍പ്പത്തെ ഒരുപാടു ആളുകള്‍ പിന്തുടരുമ്പോള്‍ അത് മതമായി മാറി.

സങ്കല്പങ്ങള്‍ പലതായപ്പോള്‍ മതങ്ങളുടെയും എണ്ണം കൂടി.

മതങ്ങള്‍ക്കുള്ളില്‍ അധികാരം പുരോഹിതവര്‍ഗം കൈയടക്കി.

ഭരണകൂടങ്ങള്‍ ഉണ്ടായപ്പോള്‍ മതങ്ങള്‍ സാമൂഹിക അധികാരകേന്ദ്രങ്ങളായി മാറി.

പുരോഹിതവര്‍ഗം അവയെ നിയന്ത്രിക്കാനും തുടങ്ങി.

അധികാരം മതങ്ങളെ ദുഷിപ്പിച്ചു. ഭൌധിക സമ്പത്തിലെക്കുള്ള മാര്‍ഗമായി മതം മാറി.

ഇന്നാണെങ്കില്‍ ദൈവത്തിനേക്കാളും പ്രാധാന്യം മതത്തിനാണ്.

മതഅധികാര കേന്ദ്രങ്ങള്‍ക്കും, പുരോഹിതവര്‍ഗത്തിനും ശേഷമേ ഇന്ന് ദൈവത്തിനു സമൂഹത്തില്‍ സ്ഥാനമുള്ളൂ.

--------------------------------
എല്ലാ തീവ്രവാദവും വര്‍ഗ്ഗീയതയുടെ ഫലമാണെന്ന് പറയാന്‍ പറ്റില്ല.

പണത്തിനു വേണ്ടി നടത്തുന്ന തീവ്രവാദം , വര്‍ഗ്ഗീയതയെക്കാളും സ്വാര്‍ത്ഥതയുടെയും, പണക്കൊതിയുടെയും, ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെയും ഫലമാണ്.

അതും വ്യാപകം ആണ്.
-------------------
ഹിന്ദു തീവ്രവാദം അഥവാ സംഘപരിവാര്‍:

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തില്‍ ഇല്ല.
ഹിന്ദു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അത്തരം അധികാര കേന്ദ്രീകരണം അനുവദിക്കുന്നുമില്ല.
മറ്റു സംഘടിത മതങ്ങളെപോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തിലും സൃഷ്ട്ടിച്ചു, അതിനെ രാഷ്ട്രത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് സംഘപരിവാരത്തിന്റെ അന്തിമ ഉദ്ദേശം.

---------------------------------
മതത്തെ അധികാരതിനായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങളാണ് ജാതിവ്യവസ്ഥകളും, മനുസ്മിര്തിയും , വര്‍ണ്ണ നിയമങ്ങളും ഒക്കെ.

ഇന്നും സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍, രാജഭരണം നിലനില്‍ക്കുന്നത്, മതം എന്ന ഒറ്റബലത്തില്‍ തന്നെയാണ്.

രാജാവ് ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്‍ ആണെന്നും, രാജാവിനെ എതിര്‍ക്കുന്നത് ദൈവവിരോധം കിട്ടുന്ന കാര്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് അത്തരം ഭരണങ്ങളെ നില നിര്‍ത്തിക്കൊണ്ട് പോകുന്നത്.
-----------------------------

മതം എന്നത് തികച്ചും വ്യക്തിപരം ആയ ഒരു കാര്യം മാത്രമായി കാണുകയും, മറ്റു മതങ്ങള്‍ ഒരേ മാര്ഗ്ഗതിലെക്കുള്ള വ്യത്യസ്ത വഴികളാണെന്നു ഓരോ മതക്കാരനും മനസില്ലാക്കിയും, രാഷ്ട്ര ഭരണ കാര്യങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയും, ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മതനിരപേക്ഷ സമൂഹമാകും നമുക്ക് നല്ലത്.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.
(വാര്‍ത്ത‍:  ഓണക്കാലത്ത്  കേരളത്തില്‍  റെക്കോഡ് മദ്യ വില്പന. ചാലക്കുടിയും കരുനഗപ്പള്ളിയും മുന്‍പില്‍)

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

പടരുന്നത്‌ പൊങ്കാലപ്പനി

 ..കുരീപുഴ ശ്രീകുമാര്‍ ..
അമ്മദൈവങ്ങളുമായി ബന്ധപ്പെട്ട കേരളത്തിലെ ക്ഷേത്രങ്ങൾക്ക്‌ മറ്റ്‌ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ വളരെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌.മേല്‍വസ്ത്രം ധരിക്കാത്ത ദൈവങ്ങള്‍ പണ്ടു കാലത്തെ കേരളീയരുടെ ഉടയാടരീതികളെയും പ്രതിഫലിപ്പിക്കുന്നുന്ടു .അമ്മദൈവങ്ങളെ പ്രീതിപ്പെടുത്താനായി മനുഷ്യനെയോ ആടിനെയോ കോഴിയെയോ ബലി കൊടുത്താൽ കാര്യം സാധിക്കാമെന്നും പണ്ടുള്ളവര്‍ കരുതി.

മനുഷ്യക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും മനുഷ്യരുടെ തന്നെ എതിര്‍പ്പ് മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാല്‍ നിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാന്‍ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികള്‍.തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളര്‍ത്ത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ മനുഷ്യന്‍ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.കാളയെ ബലി കൊടുത്താല്‍ ദൈവം വന്നു നിലം ഉഴുത്‌ തരില്ലെന്നും പശുവിനെ ബലി കൊടുത്താല്‍ ഭദ്രകാളി പാലു ചുരത്തിത്തരില്ലെന്നും മനുഷ്യൻ പണ്ടെ മനസ്സിലാക്കിയിരുന്നു.

മനുഷ്യരായി കരുതിയിടില്ലാത്തതിനാൽ വരമ്പുറയ്ക്കാനും മറ്റും ദലിതരെയാണു ബലി ഖോടുത്ത്തിരുന്നത് .തെയ്യങ്ങലുറെ മുന്നിലൊഴികെ മറ്റെല്ലാ സ്ഥലത്തും കുമ്പളങ്ങയാണു ഇപ്പോൾ മുറിച്ച്‌ ബലി അർപ്പിക്കുന്നത്‌.കുമ്പളങ്ങ മുറിച്ചാൽ ചുവന്ന നിറമുള്ള ചോര വരില്ലല്ലോ.അതിനായി മഞ്ഞളും ചുണ്ണാമ്പും കലർത്തി ചോപ്പുണ്ടാക്കുകയാണു ചെയ്യുന്നത്‌.അമ്മ ദൈവങ്ങള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല.

അമ്പലമുറ്റത്ത്‌ കോഴിക്കൊല നിരോധിച്ചിട്ടുള്ളതിനാൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം ചെയ്യുകയോ ഭരവാഹികൾ കറി വച്ചു കഴിക്കുകയോ ആണു ചെയ്യുന്നത്‌.എന്നാൽ ദുർഗ്ഗ ക്ഷേത്രത്തിന്റെ ഉടമസ്തർ തന്നെ ശ്രീഗുർഗ്ഗാ ഹോട്ടൽ തുറന്ന് നേർച്ചയായി കിട്ടുന്ന കോഴികളെ പൊരിച്ചും കറിവച്ചും വിൽക്കുന്ന വ്യാപാര തന്ത്രവും കേരളത്തിലുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പൊങ്കാലയിടല്‍ എന്ന കഞ്ഞിവെപ്പു നേർച്ച അമ്മയമ്പലങ്ങളിൽ ഇല്ലായിരുന്നു.മകരമാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച മുറ്റത്തു കുഴി കുത്തി അടുപ്പുണ്ടാക്കി പായസം വച്ചു സൂര്യനെ ധ്യാനിക്കുന്ന മകരപ്പൊങ്കലും അപൂർവ്വമായി ചന്ദ്ര പ്പൊങ്കലും ഉണ്ടായിരുന്നു.ഇതെല്ലാം വീടുള്ളവർ അവരവരുടെ വീട്ടുമുടത്താണു നടത്തിയിരുന്നത്‌.

ഇക്കാലത്ത്‌ കേരളവ്യാപകമായി കഞ്ഞിവെപ്പുത്സവങ്ങൾ പടർന്നു പിടിക്കുകയാണ്‌.ഓരോ ദിവസവും ഓരൊ ദേവീക്ഷേത്രങ്ങളിൽ പൊങ്കാല.ക്ഷേത്രങ്ങളിൽ എന്നു പറഞ്ഞാൽ ക്ഷേത്ര പരിസരത്തുള്ള രോഡുകളിലും വീട്ടുമുറ്റങ്ങളിലും എല്ലാം സ്ത്രീകളടുപ്പു കൂട്ടി പൊങ്കാലയിടുകയാണ്‌.

തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലക്ക്‌ കഴിഞ്ഞ വർഷം കാൽ കോടിയിലധികം കലങ്ങൾ നിറഞ്ഞതായാൺ റിപ്പോർട്ട്‌. അതുടാക്കുന്ന ഗതാഗത പ്രശ്നങ്ങളും പുകയും തീയും ഒരു സ്ഥലത്ത്‌ കേന്ദ്രീകരിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ശ്രദ്ധിക്കാൻ ആരും തയ്യാറാകുന്നില്ല.

അറ്റുകാൽ പോംകാലക്ക് വലിയ പ്രായമുന്റെന്നു തോന്നുന്നില്ല.എന്നാലും അവിടെ ഉള്ള തോറ്റ അം പാട്ടെന്ന അൻഷ്ഠാന കലാരൂപവുമായി പൊങ്കാലക്ക്‌ ബന്ധമുണ്ട്‌.ഒന്നാം ദിവസം കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവത്തി കുടിയിരുത്തുകയും രണ്ടാം ദിവസം ത്രിക്കല്ല്യാണം പാടുകയും മൂന്നം ദിവസം കോവൽൻ കണ്ണകിയെ കല്ല്യ്യാണിക്കുന്നത്‌ അവതരിപ്പിക്കുകയും നലാം ദിവസം ചിലമ്പ്‌ വിൽക്കാൻ മധുരക്കള്ള യാത്രയും അഞ്ചാം ദിവസം രാജസദസ്സിലെ പരിഹാസവും ആറാം ദിവസം കോവലവധവും ഏഴാം ദിവസം കണ്ണകി കോവലനെ ജീവിപ്പിക്കുന്നതും എട്ടം ദിവസം പെർം തട്ടാനെ കൊല്ലുന്നതും ഒൻപതാം ദിനം പാൻഡ്യ രാജാവിനെ കൊന്ന കണ്ണകിയെ ജനങ്ങൾ പൊങ്കാലയിട്ടു വരവേൽക്കുന്നതുമാൺ തോട്ടം പാട്ടിന്റെ ഇതിവൃത്തം.ഈ തോറ്റം പാട്ടിനു സൌണ്ടര്യശാസ്ത്ര പരമായ ചില മൂല്യ്ങ്ങൾ ഉണ്ടെങ്കിലും ആ മൂല്യതോടുള്ള ആദരവു മാറ്റി വച്ച്‌ അന്ദ്ധ വിശ്വാസത്തിന്റെ ആകാശത്തേക്കാണ്‌പൊങ്കാല പുരോഗമിച്ചത്‌.

അഭീഷ്ടങ്ങൾ സാധിക്കാൻ വേണ്ടിയാണു കേരള വ്യാപകമായി ഇപ്പോൾ പൊങ്കാല ഇടുന്നത്‌.സ്ത്രീകളുടെ അഭീഷ്ടങ്ങളൊന്നും പൊങ്കാല കൊണ്ട്‌ സഫലമാകുന്നില്ലെന്ന് ഓർക്കേണ്ടതാണ്‌.ഇശ്ടമാങ്ങല്യം മുതൽ കൈ കാണിച്ചാൽ ബസ്സ്‌ നിറുത്തുന്ന കാര്യം വരെ സാധിതമാകുന്നത്‌ പൊങ്കാലയിടുന്നതു കൊണ്ടല്ല.പൊങ്കാല പണ്ടില്ലാത്ത കോളറ പോലെ പടർന്നു പിടിച്ചിട്ടും സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷിക്കാൻ ചുമതലപ്പെട്ട അമ്മദൈവങ്ങൾ അതു നിർവഹിക്കുന്നുമില്ല.

പൊങ്കാലയിടൽ കൊണ്ട്‌ മൺകല നിർമ്മാണത്തെ അലുമിനിയം-സ്റ്റീൽ പത്ര നിർമ്മാതാക്കൾ അട്ടിമറിച്ചു.മൺകലം നിർമ്മിക്കുന്ന സമർഥരെ ഒരു അമ്മദൈവവും രക്ഷിച്ചില്ല.പൊങ്കാൽ പടർന്നു പിടിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു വ്ഭാഗം മരുന്നു ഇർമ്മാതാക്കളാണ്‌.പൊങ്കാലക്കാലത്ത്‌ ആർത്തവം മാറ്റി വയ്ക്കാനുള്ള മരുന്നാണ്‌വരുടെ ഉൽപ്പന്നം.

കേരളത്തിൽ പടർന്നു പിടിക്കുന്ന പൊങ്കാലയുടെ മറ്റൊരപകടം ഒപ്പം കൊണ്ടുവരുന്ന വർഗ്ഗീയതയുറ്റേതാണ്‌.പൊങ്കാല ഒരിക്കലും ഒരു മതേതര മഹോൽസവമല്ല..ഏതു മലയിടുക്കുകളിലും കടന്നു ചെല്ലുന്ന ചില മദാമ്മമാർ പൊങ്കാലയെ ഫോട്ടോയായും പ്രബന്ധമായും പ്രയോജനപ്പെടുത്ത്മെന്നു മാത്രം.ഒരു നഗ്ന കവിതചൊല്ലി ഇന്നത്തെ വർത്തമാനം അവസാനിപ്പിക്കാം.
അംബികാനായര്‍
അൻപതു കലത്തിൽ
പൊങ്കാലയിട്ടു.
അമ്മിണിയക്കച്ചി
ഒറ്റക്കലത്തിലും
അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം
ദോഷം പറയരുതല്ലൊ
അമ്മ ദൈവത്തിന്റെ അനുഗ്രഹത്താൽ
അമ്മിണി അക്കച്ച്ചിയുറെ കുടിലടുപ്പും
പഴയതു പോലെ തന്നെ
പുകഞ്ഞിട്ടേയില്ല.

അമ്മിണിയക്കച്ചിക്കു പ്രയോജനമുണ്ടായില്ലെങ്കിലും അമ്മദൈവങ്ങൾ ധനികരായി റബ്ബര്‍  തോട്ടങ്ങളായു വ്യാപാര സമുച്ച്യങ്ങളായും ആ ധനം പെറ്റുപെരുകുന്നുണ്ട്‌.

2010, ജൂലൈ 31, ശനിയാഴ്‌ച

ആള്‍ ദൈവങ്ങളേ എന്നെക്കൂടി രക്ഷിക്കണേ.

 പുരാണങ്ങള്‍ പ്രകാരം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണത്രേ ഉള്ളത്. ഇത് പഴയ കണക്ക്. ഇപ്പോള്‍ ഇത്രയൊന്നുമല്ല. ദൈവങ്ങളുടെ ജനസംഖ്യയിലും (ദൈവസംഖ്യ ?) വന്‍ വര്‍ധനവ്‌ ആണ് ഉണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,02,87,37,436  ആണ്.  ഇപ്പോളത്  ഇരുപത് ശതമാനമെങ്കിലും കൂടിയിട്ടുണ്ടാവും. കഴിഞ്ഞ സെന്‍സസ് പ്രകാരം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.54 %. 2011 ലെ സെന്‍സസില്‍ ആള്‍ദൈവങ്ങളുടെ/സ്വാമിമാരുടെ  കണക്ക് കൂടി എടുക്കുകയാണെങ്കില്‍ ദൈവങ്ങളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ്‌ കൂടി മനസിലാക്കാനും അതിന് വ്യാപകമായ പ്രചാരം നല്‍കി ആത്മീയ - ഭക്തി ടൂറിസം വളര്‍ത്തുവാനും കഴിയുന്നതാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാളും അധികം ആയിരിക്കും ദൈവസംഖ്യാ വളര്‍ച്ചാ നിരക്ക് എന്നുള്ളതില്‍ സംശയമില്ല. എങ്കിലും വളര്‍ച്ചാ  ഗ്രാഫ് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഇടക്കാലത്ത് ഒരു ഇടിവ് കാണാവുന്നതാണ്. അതിനു കാരണമായി വന്നത് സന്തോഷ്‌ മാധവ സ്വാമി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ, മാതാ ദിവ്യാ ജോഷി തുടങ്ങിയവരുടെ ശനിദശ  ആണെന്ന്  കാണാം. സ്വാമി നിത്യാനന്ദ തിരുവടികള്‍  സന്യാസം താത്കാലികമായി ഉപേക്ഷിച്ചുവെന്നും കേള്‍ക്കുന്നു. ശിഷ്യ ഗണങ്ങള്‍ വഴിയാധാരമാകാതെ മറ്റേതെങ്കിലും ദൈവങ്ങള്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു.
                ദൈവമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആള്‍ദൈവങ്ങള്‍. കാണാം. സംസാരിക്കാം. അനുഗ്രഹങ്ങള്‍ വാങ്ങാം. ചില്ലറ ചെലവ് ഉണ്ടാവും. അത് പിന്നെ എല്ലാത്തിനും വിലക്കയറ്റം ഉള്ള കാലം അല്ലേ.  ആള്‍ദൈവങ്ങള്‍/അവതാര പുരുഷന്മാര്‍ ജനിച്ചത്‌ ഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കുവാനാണ് എന്നതില്‍ സംശയമില്ല. ഇത്തരം ആള്‍ദൈവ അവതാരപുരുഷന്മാര്‍ എല്ലാ മതങ്ങളിലും കാണപ്പെടുന്നു.ഇവര്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ശിഷ്യര്‍ ആയി സ്വീകരിച്ചു വരുന്നു.   ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന സ്വാമി ഇടയ്ക്ക് എല്ലാ മതങ്ങളിലെയും ദൈവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം ആലപിക്കുന്നു. അതോടെ മത സൌഹാര്‍ദ്ദം ആയി.  എത്ര വിദേശ ശിഷ്യന്മാര്‍ ഉണ്ട് ? വിദേശങ്ങളില്‍ എത്ര ആശ്രമങ്ങള്‍ / ക്ഷേത്രങ്ങള്‍ ഉണ്ട് ? എന്നത് ഇത്തരം ദൈവങ്ങളുടെ പൊക്കം അളക്കുവാന്‍ ഉള്ള അളവുകോല്‍ ആയി പരിഗണിക്കപ്പെടുന്നു. ഇവരുടെ വാസസ്ഥാനങ്ങളെ ആശ്രമം / ക്ഷേത്രം (ഫൈവ് സ്റ്റാര്‍) എന്ന് വിളിക്കപ്പെടുന്നു.  ഇവരുടെ പ്രഥമ ശിഷ്യരായി സമൂഹത്തിലെ ഉന്നതകുല ജാതര്‍ വരുകയും തുടര്‍ന്ന് താഴെ തട്ടിലുള്ളവര്‍  അണി ചേരുകയും ചെയ്യുന്നു. കള്ളപ്പണക്കാരന്‍ മനശാന്തിക്കായി മുട്ടുകുത്തി കിടക്കുന്നതിനെ കാവ്യ നീതി ആയി കണക്കാക്കാവുന്നതാണ്.  രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, കായികതാരങ്ങള്‍, ബിസിനെസ്കാര്‍ തുടങ്ങിയവരെല്ലാം സ്വാമിയുടെ അനുഗ്രഹം വഴി കൂടുതലായി വല്ലതും തടഞ്ഞാലോ എന്ന് കരുതി ശിഷ്യത്വം കൈക്കൊള്ളുന്നു. ആശ്രമത്തിലെ ടെലിഫോണ്‍ ബൂത്ത്‌  ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍   പ്രസിഡന്റ്‌ വരെ  വരുന്നു.
            ഇതൊക്കെ വായിച്ചു ഏതെങ്കിലും സ്വാമിയുടെ ശിഷ്യന്‍ ആയി ആശ്രമത്തില്‍ കഴിയാം എന്ന് കരുതി ചെല്ലുന്നവര്‍ ദയവായി താമസതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കുവാനുള്ള തുക കൂടി കരുതേണ്ടതാണ്. കാശ് ഇല്ലാത്തവര്‍ ശിഷ്യത്വം സ്വീകരിക്കുവാന്‍ യോഗ്യര്‍ അല്ലതന്നെ. ചില സ്വാമി/ ദൈവങ്ങളാകട്ടെ കോഴ്സുകള്‍ നടത്തുന്നു. പഠിക്കുവാന്‍ ഫീസ് കൊടുക്കേണ്ടതാണ്. എന്നാല്‍ സ്വാമിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് മൂല്യം പണം ആയി കണക്കാക്കുന്നതല്ല. അത് ഗുരുസേവ ഇനത്തില്‍ വരവ് വെക്കുന്നതാണ്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയെങ്കിലും ചിലരൊക്കെ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. അതുമല്ല, ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് പോലെ വല്ല അരിയോ ഗോതമ്പോ തരാന്‍ പറഞ്ഞാല്‍ വലഞ്ഞത്‌ തന്നെ. (മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ജഗതി സ്വാമി ഇങ്ങനെ ഒരു കെണിയില്‍  പെട്ടിരുന്നു )
           സ്വദേശത്തു നിന്നും വിദേശത്ത് നിന്നും കിട്ടുന്ന കോടികളുടെ കണക്ക് ആരും ചോദിക്കാത്തത് കൊണ്ട് മാത്രമാണ് പറയാത്തത്. അധ്വാനിച്ചു ഉണ്ടാക്കുന്നതിനു മതിയല്ലോ ടാക്സ് കൊടുക്കുന്നത്. കിട്ടുന്ന കോടികളുടെ ഒരു അഞ്ച് - പത്ത് ശതമാനം ആശുപത്രി, സ്കൂള്‍ എന്നൊക്കെ പറഞ്ഞു ചെലവാക്കാറുണ്ട്‌. അതൊരു ചൂണ്ട ആണ്. ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന രീതി. ദാനവുമായി, ധര്‍മവുമായി. എന്തൊക്കെ വേലത്തരങ്ങള്‍ ആണെങ്കിലും ഇത്രയൊക്കെ പൊതുജന സേവനം ചെയ്യുന്നില്ലേ എന്ന് പൊതുജനം. മോഷണ മുതലില്‍ കുറെ ദാനം ചെയ്തുവെന്ന് വച്ച് മോഷണം മോഷണമല്ലാതെ ആകുന്നില്ലല്ലോ. അതല്ല, ഒരു സംശയം. എന്തിനാണ് സര്‍വസംഗ പരിത്യാഗികള്‍ ആയ സന്യാസി വര്യന്മാര്‍ക്ക് ഇത്ര പണം ?  ഫിലിപൈന്സിലെ ഇമെല്ട മാര്‍കോസിനെ തോല്‍പ്പിക്കുന്ന ആഡംബരങ്ങള്‍ ? 
           തുടങ്ങിയിടത് നിന്ന് വഴി മാറിപ്പോയി. ആള്‍ദൈവങ്ങളുടെ എണ്ണത്തെ പറ്റി ആയിരുന്നു പറഞ്ഞു വന്നത്. സ്വാമിമാരുടെ മാന്ദ്യ കാലം കഴിഞ്ഞുവെന്നും ഭാവി നല്ലതായിരിക്കുമെന്നും കരുതാം.  ഇപ്പോള്‍ മുക്കിനു മുക്കിനു സപ്താഹം തുടങ്ങിയത് കാരണം പ്രഭാഷണത്തിന് ആളെ കിട്ടാതായത് ചെറിയ സ്വാമിമാര്‍ക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അല്പം പുരാണം, അല്പം ഇതിഹാസം, അല്പം സംസ്കൃതം പിന്നെ ഇതൊക്കെ ശാസ്ത്രീയം എന്ന് സ്ഥാപിക്കുവാന്‍ കുറച്ചു സയന്‍സ് - അതും ഇംഗ്ലീഷില്‍. ഇത്രയൊക്കെ മതി.  ലോക്കല്‍ സ്വാമിമാരും ആള്‍ദൈവങ്ങളും ഫസ്റ്റ് ഗ്രേഡ് ആകുന്ന കാലം വിദൂരമല്ല. ആള്‍ ദൈവങ്ങളേ എന്നെ രക്ഷിക്കണേ. 

2010, ജൂലൈ 30, വെള്ളിയാഴ്‌ച

രണ്ടു കവിതകള്‍

ഒന്ന് - ഒറ്റയ്ക്ക് 
ഒറ്റയ്ക്ക് യുദ്ധം ചെയ്യുക ദുഷ്കരമാണ്
ഒന്ന് തളര്‍ന്നാല്‍ ...ഒന്ന് കാലിടറിയാല്‍...
ഒരു പിന്താങ്ങ് നല്കാന്‍ ആരുമില്ല

യുദ്ധതന്ത്രം മെനയുമ്പോള്‍ കൂടി ആലോചിക്കുവാന്‍ ...
ശത്രുവിന്റെ നീക്കം മുന്‍കൂട്ടി അറിയിക്കുവാന്‍ ...
ആരുമില്ലാത്ത യുദ്ധം ദുഷ്കരം തന്നെ.
ഇതെല്ലം അറിഞ്ഞിട്ടും ഞാന്‍ തനിച്ചു
യുദ്ധം ചെയ്തു കൊണ്ടേയിരുന്നു...



രണ്ടു - മരണം
ഞാന്‍ ജനിച്ചപ്പോള്‍ നീയും ജനിച്ചു
നീ എന്‍റെ ഇരട്ടയാണ്...
പക്ഷെ നമ്മള്‍ മുഖതാവില്‍ കണ്ടതേയില്ല
എന്‍റെ വളര്‍ച്ചയില്‍ നീ തളര്‍ന്നു
നിന്റെ വളര്‍ച്ചയില്‍ ഞാനും
അങ്ങനെ നമ്മള്‍ മത്സരിച്ചു വളര്‍ന്നു വളര്‍ന്നു ..
നീയെന്നെ തോല്പിച്ചപ്പോള്‍ ഞാന്‍ ഇല്ലാതായി.

2010, ജൂലൈ 21, ബുധനാഴ്‌ച

തോറ്റവരുടെ സുവിശേഷം

എന്ന പോസ്റ്റിനു മറുപടിയായി സുമേഷില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എനിക്ക് ലഭിച്ചു.  അതിനുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
നമ്മുടെ വിദ്യാഭാസ രീതിയിലെ പിഴവുകള്‍ പകല്‍ പോലെ സ്പഷ്ടമാണ്
 സാഹിത്യത്തില്‍ P.G. യോ, പോസ്റ്റ് ഡോക്ടറല്‍ ബിരുദമോ നേടിയാലും ഒരു വരിപോലും എഴുതാന്‍ കഴിയാ ത്തവരെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ സൃഷ്ടിച്ചു വിടുന്നത്. ഏതുവിഷയത്തിലാണെങ്കിലും ഇതു തന്നെ അവസ്ഥ. ഇന്നത്തെ വിദ്യാഭ്യാസം കേവലം വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നു. ഇതിന് ഓര്‍മ്മശക്തിമാത്രം മതി, ബുദ്ധിയുടേയും പ്രതിഭയുടേയും ആവശ്യമില്ല. പരീക്ഷാരീതിയും ഓര്‍മ്മയെ മാത്രം പരിശോധിക്കലാണ്. കൂടുതല്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ മിടുക്കന്‍, അല്ലാതെ ബുദ്ധിയിലോ, പ്രതിഭയിലോ ഉള്ള മിടുക്കല്ല. ഇത് മാറ്റപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ഏതൊരു വിഷയം പഠിക്കുമ്പോഴും അതിന് മൂന്ന് തലങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണം. ഒന്ന് അറിവിന്റെ തലം (knowing) രണ്ട് പ്രവര്‍ത്തിയുടെ തലം അറിഞ്ഞത് പ്രയോഗിക്കല്‍ (doing) മൂന്ന് പ്രവര്‍ത്തിയുടെ ഫലം, സുഖം, സംതൃപ്തി (enjoying).നമുക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കഴിക്കണം. അതിന് ആദ്യം എന്തൊക്കെ ചേരുവകള്‍ വേണം, എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന അറിവുവേണം (knowing) രണ്ടാമത് പാചകം ചെയ്യുക എന്ന പ്രവര്‍ത്തി (doing) ഇത് ആദ്യ ത്തേതിനെ അപേക്ഷിച്ച് ദീര്‍ഘവും, ശാരീരിക അധ്വാനം  വേണ്ടതുമാണ്. മൂന്നാമതായി ഇതിന്റെ ഫലം അനുഭവിക്കലാണ്. അതില്‍ നിന്ന് സംതൃപ്തി, സന്തോഷം ഉണ്ടാകുന്നു. (enjoying) ഇതാണ് ഏതൊ ന്നിന്റേയും അടിസ്ഥാനപരമായ ഘടന. ആദ്യം നാം knower ആയിരിക്കണം, പിന്നെ doer ആയിരിക്കണം പിന്നീടാണ് enjoyer ആകുന്നത്. knower+ doer = enjoyer. ഏതൊരു സുഖത്തിന്റേയും അടിസ്ഥാന ഘടകം ഇതാണ്.ജീവിതത്തിന്റെ വിജയവും, പരാജയവും ഈ മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അറിയല്‍ ശരിയായി നടന്നാലേ, ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ശരിയായി അറിഞ്ഞാല്‍ മാത്രം പോരാ ശരിയായി പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. ശരിയായി അറിയുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന രീതിയില്‍ ഫലം കിട്ടുകയും അതില്‍ നിന്ന് സന്തോഷമുണ്ടാവുകയും ചെയ്യുകയുള്ളൂ.

2010, ജൂലൈ 20, ചൊവ്വാഴ്ച

കോമാളിയുടെ മുഖം മൂടിക്കു പിന്നില്‍

എന്ന പോസ്റ്റിനു ധാരാളം പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഈ പോസ്റ്റ്‌ വായിച്ചതിനും പീതികരിച്ചതിനും നന്ദി. സത്യസായി ബാബാ ദൈവത്തിന്റെ അവതാരമാണെന്നും അദ്ദേഹത്തിനെ അറിയാന്‍ ശ്രമിക്കണമെന്നും ഒക്കെ ചിലര്‍ പ്രതികരിച്ചു. സായിബാബ നിറയെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് എന്നും അതുപോലെ മറ്റാര്‍ക്കും കഴിയില്ല എന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍.  അവര്‍ക്ക് വേണ്ടിയുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
കുറച്ചു നാളുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു ആള്‍ദൈവ ശുദ്ധികലശം നടന്നത് എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ. സന്തോഷ്‌മാധവനും, തോക്ക് സ്വാമിയും പിന്നെ കുറെ ആസ്വാമിമാരും, കുറെ പാസ്ടര്‍ മാരും, തങ്ങളുമാരുമൊക്കെ പിടിക്കപ്പെട്ടല്ലോ. 
അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ കപടസന്യാസിമാരെന്നും കള്ളദൈവമെന്നും ആക്ഷേപിക്കുന്നവര്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെല്ലാം തന്നെ സായിബാബയെപോലെയും അമൃതാനന്ദമയിയെ പോലെയും ഒക്കെ ആയിത്തീരുമായിരുന്നു. സായിബാബയെ ദൈവത്തെ  പോലെ പുകഴ്ത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.ദാവൂദ് ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട് .സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും സയിബാബയെപോലെ സ്വന്തം ആശുപത്രികളും  സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ? 
പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു
 ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

2010, ജൂലൈ 19, തിങ്കളാഴ്‌ച

ചിത്രകാരന്‍

ഞാന്‍ ഒരു സാഹസത്തിനു തയ്യാറായി.......
ദൈവത്തെ വരയ്ക്കാന്‍ ശ്രമിച്ചു...

ജീവിതത്തിന്‍റെ തീവ്രവേഗതയില്‍ താഴ്ത്തപ്പെട്ട ഞാന്‍ 
ഒരു ദിവസം എളുപ്പത്തില്‍ വരഞ്ഞു...

ഒരു ശവപ്പെട്ടി....

പിന്നീടു വിശദീകരിച്ചു..
ദൈവം ഇതില്‍ ഉറങ്ങുന്നു...

2010, ജൂലൈ 14, ബുധനാഴ്‌ച

തോറ്റവര്‍ - ഒരു കുട്ടികവിത


നാലാം ക്ലാസില്‍
മലയാളത്തിന്
അഞ്ച്
മാര്‍ക്കായിരുന്നു...

എന്നിട്ടും
ഞാന്‍
മലയാളത്തിന്
തോറ്റില്ല...

അന്നമ്പതു
കിട്ടിയവര്‍ക്കിന്നു
ഞാന്‍
മലയാളത്തിന്
ട്യൂഷനെടുക്കുന്നു....

2010, ജൂലൈ 12, തിങ്കളാഴ്‌ച

District 9 - വംശീയ വിവേചനങ്ങളുടെ പുതിയ മുഖം

അന്യഗ്രഹ ജീവികള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഏതാണ്ടെല്ലാ സിനിമകളും മനുഷ്യനോടും മനുഷ്യകുലത്തിനോടും അവര്‍ ചെയ്യാന്‍ സാധ്യതയുള്ള ദ്രോഹങ്ങളെ സംബന്ധിച്ചാണ് എന്നതുയാദൃച്ഛികമല്ല. അപരസ്വത്വങ്ങളെപ്രതിയുള്ള ആഴമേറിയ ഭയങ്ങളില്‍ വിരലോടിച്ച് രസമുളവാക്കുക എന്ന പ്രയോഗിച്ചു പഴകിയ വിദ്യ. അതിനെ തലകീഴായി നിര്‍ത്തുന്ന ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തമാകാറുണ്ട്. സ്പീല്‍ബര്‍ഗിന്റെ E.T. (എക്സ്റ്റ്രാ ടെറെസ്ട്രിയല്‍ ) അങ്ങനെയൊരു കീഴ്മേല്‍ മറിയലിനുദാഹരണമാണ്. അതേ വിഷയം ആയിരം മടങ്ങ് രൂക്ഷവും പരുഷവുമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഈ ഓഗസ്റ്റില്‍ ഇറങ്ങിയ ഡിസ്ട്രിക്റ്റ് 9. ഈ ചിത്രം അന്വേഷിക്കുന്നത് അവര്‍ നമ്മോട് എന്ത് ചെയ്തു എന്നല്ല, നമ്മള്‍ അവരോട് എന്ത് ചെയ്തു എന്നാണ്. തട്ടുപൊളിപ്പന്‍ ഗണ്‍ ഫൈറ്റുകളും ചോരക്കളിയുടെ ക്രൗര്യവും വകഞ്ഞുമാറ്റിയാല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരുതരം സ്വാഭാവികതയോടെ ആ അന്വേഷണം മനുഷ്യകുലത്തിലേയ്ക്ക് തന്നെ തിരിച്ചു പിടിച്ച കണ്ണാടിയാണ് എന്നയിടത്താണ് ഈ ചിത്രം ഒരു സയന്‍സ് ഫാന്റസി ക്ലാസിക് ആകുന്നത്. 
വാന്‍കുവര്‍ ഫിലിം സ്കൂളിന്റെ ഉല്പന്നവും ത്രിമാന ആനിമേഷന്‍ വിദഗ്ധനെന്ന നിലയ്ക്ക് - വിശേഷിച്ച് വിഡിയോ ഗെയിം രംഗത്ത് - പ്രസിദ്ധനുമായ ദക്ഷിണാഫ്രിക്കക്കാരന്‍ നീല്‍ ബ്ലോംകാമിന്റെ (Neill Blomkamp) കന്നി സംരംഭമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ തന്നെ പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള Alive in Joburg എന്ന ഹ്രസ്വചിത്രത്തിന്റെ (2005) വികസിതരൂപമാണ് ഡിസ്ട്രിക്റ്റ് 9.

 1980കളുടെ ആദ്യം ജോഹാനസ് ബര്‍ഗിന്റെ മുകളില്‍ ഒരു പടുകൂറ്റന്‍ ബഹിരാകാശവാഹനം പ്രവര്‍ത്തനരഹിതമായി വന്ന് നില്‍ക്കുന്നു. മാസങ്ങളുടെ ഉദ്വേഗത്തിനു ശേഷം പേടകത്തില്‍ ബലമായി കടക്കുന്ന പട്ടാളം കാണുന്നത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണാസന്നരായ പത്തിരുപത് ലക്ഷം അന്യഗ്രഹജീവികളെയാണ്(എയ്ലിയനുകള്‍). കൊഞ്ചിനോട് സാദൃശ്യമുള്ള ഷഡ്പദ രൂപമുള്ളതിനാല്‍ ഇവയെ Prawns എന്ന് തദ്ദേശീയര്‍ വിളിക്കുന്നു. കൊഞ്ചുകളെന്ന ഈ വിളി പോലും അവഹേളനപരമാണ്, നിഗര്‍ എന്ന വിളിപോലെ. (ഒരുപക്ഷേ ഈ ബഹിരാകാശവാഹനം വഹിച്ചുകൊണ്ടു വന്നത് നാടുകടത്തപ്പെട്ടവരോ അടിമകളോ/ തൊഴിലാളികളോ ആയിരുന്ന ഏയ്ലിയനുകളാണെന്നും വരാം.)

ഈ അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അഭയാര്‍ത്ഥിക്യാമ്പാവുകയാണ് ഡിസ്ട്രിക്റ്റ് 9. Mother ship-ല്‍ നിന്നും താഴേയ്ക്ക് പതിച്ച് ദുരൂഹമായി നഷ്ടമാകുന്ന കമാന്‍ഡ് മൊഡ്യൂളാണ് പേടകം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ആദ്യനാളുകളിലെ കൌതുകം ക്രമേണ അവജ്ഞയ്ക്കും വെറുപ്പിനും വഴിമാറുന്നു.  അന്യഗ്രഹജീവികള്‍  തങ്ങളുടെ വേലികെട്ടിത്തിരിക്കപ്പെട്ട അഭയാര്‍ത്ഥിക്ക്യാമ്പ് വിട്ട് ജനസമൂഹങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നതോടെ നഗരത്തില്‍ പ്രതിഷേധവും തുടര്‍ന്ന് കലാപങ്ങളും തുടര്‍ക്കഥയാകുന്നു. “കൊഞ്ചുകളെ തിരികെ പറഞ്ഞുവിടുക” എന്നതാണ് ജനങ്ങളുടെ ആവശ്യം.
ആദ്യ സീന്‍ മുതല്‍ തിരശീലവീഴും വരെയും സ്ഥിരം ഹോളിവുഡ് മസാലകളില്‍ നിന്ന് സ്വയം വേര്‍തിരിഞ്ഞ് നില്‍ക്കാനുള്ള ശ്രമം സിനിമയില്‍ ശക്തമാണ്. സിനിമാറ്റിക് അന്യഗ്രഹ ജീവികളുടെ സ്ഥിരം ആക്രമണവേദിയായ ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ അല്ല, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലാണ് അവരുടെ സ്പെയ്സ് ഷിപ്പ് വന്ന് നില്‍ക്കുന്നത്. അന്യഗ്രഹ  ജീവികളെ പുനരധിവസിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്-9നിനു പോലുമുണ്ട് ഒരു അപാര്‍തൈഡിന്റെ (Apartheid) പരോക്ഷചരിത്രം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഡിസ്ട്രിക്റ്റ് - 6 എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആറാം മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് 1966ല്‍ വെള്ളക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത സര്‍ക്കാര്‍ അവിടുത്ത കൂറ്റന്‍ ചേരിയില്‍ താമസിച്ചിരുന്ന കറുത്തവരെ നിര്‍ബന്ധമായി ഒഴിപ്പിക്കുകയുണ്ടായി. ഈ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തലുമൊക്കെ മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എല്ലാ ചേരികളുടെയും കഥ ഏറെക്കുറേ ഇതുതന്നെയാണ് എന്ന് മുംബൈയും ഡല്‍ഹിയും കല്‍ക്കത്തയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് "അപരത്വം" പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സാധാരണ സിനിമകളില്‍ കണ്ടു പരിചയിച്ച ആക്രമണകാരിയായ ഭീകരരല്ല ഇതിലെ അന്യഗ്രഹജീവികള്‍ .വലുപ്പത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്നതൊഴിച്ചാല്‍ മനുഷ്യന്റെ സാദാ തോക്കിനും ലാത്തിക്കും അവരെ മുറിപ്പെടുത്താന്‍ കഴിയും. ദ്വിലിംഗികളായ ഇവ മുട്ടയിട്ട് പ്രത്യേക യന്ത്ര സജ്ജീകരണങ്ങളിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. യന്ത്ര സാങ്കേതികവിവരത്തില്‍ മനുഷ്യനെക്കാള്‍ പുരോഗതിനേടിയവരാണിവര്‍. എന്നാല്‍ ഒരു പ്രധാന പ്രത്യേകത ആയുധങ്ങളടക്കം ഇവരുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം തന്നെ ഇവരുടെ ഡി.എന്‍.ഏയുമായി അജ്ഞാതമായ രീതിയില്‍ sync ചെയ്യുന്നു എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ അവരുണ്ടാക്കുന്ന ആയുധങ്ങളും യന്ത്രങ്ങളും മനുഷ്യന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല.
എന്ത് കൊണ്ട് 1982ന് ശേഷമുള്ള ഇരുപത് വര്‍ഷത്തോളം ഇവരെ തിരികെയയക്കാന്‍ സര്‍ക്കാരും ലോകനേതാക്കളും മുതിരുന്നില്ല എന്ന് സിനിമയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റി വളരുന്ന ഒരു അധോലോകവും ആയുധകരിഞ്ചന്തയുമൊക്കെ അതിനു ഭാഗികമായ ഉത്തരങ്ങളാണ്. അന്യഗ്രഹജീവികളുണ്ടാക്കുന്ന ആയുധങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ പതിന്മടങ്ങ് നശീകരണ ശേഷിയുള്ളവയാണ്. അവ വാങ്ങിക്കൂട്ടുകയും ഏയ്ലിയനുകളെ അടിമകളെന്ന പോലെ പണിയെടുപ്പിക്കുകായുമാണ് ക്യാമ്പിനു ചുറ്റുമുള്ള മനുഷ്യസമൂഹവും സര്‍ക്കാരുമൊക്കെ ചെയ്യുന്നത്. പൂച്ചയ്ക്ക് കൊടുക്കുന്ന ക്യാനിലടച്ച ആഹാരം അന്യഗ്രഹജീവികളെ  അജ്ഞാതമായ കാരണങ്ങളാല്‍ ആകര്‍ഷിക്കുന്നു. Cat food-നോടുള്ള അഡിക്ഷന്‍ ചൂഷണം ചെയ്ത് ഡിസ്ട്രിക്റ്റ്-9ലെ അഭയാര്‍ത്ഥിക്യാമ്പിനു ചുറ്റും നൈജീരിയന്‍ ഗുണ്ടാസംഘങ്ങളുടെ ഒരു അധോലോകം തന്നെ രൂപപ്പെടുന്നു. ഇവര്‍ അന്യഗ്രഹജീവികളില്‍  നിന്നും ആയുധം വാങ്ങി പകരമവര്‍ക്ക് ക്യാനുകളിലെ Cat food നല്‍കുന്നു. ഏയ്ലിയന്‍ ടെക്നോളജിയുടെ വിപത്തിനെപ്പറ്റിയറിയാവുന്ന സര്‍ക്കാര്‍ ഏയ്ലിയനുകള്‍ കമ്പ്യൂട്ടറടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മുട്ടവിരിയിക്കാന്‍ കറണ്ടുപയോഗിക്കുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എങ്കിലും തങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ ഏയ്ലിയന്‍ ആയുധങ്ങള്‍ Cat food നല്‍കി വാങ്ങിക്കൂട്ടുന്നു. ഈ അധോലോകത്തിന്റെ തലവനായ ഓബസാഞ്ചോ (Obesandjo) വിശ്വസിക്കുന്നത് എയ്ലിയന്‍ ശരീരഭാഗങ്ങള്‍ തിന്നാല്‍ ആയുസ്സുകൂടും, ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നൊക്കെയാണ്. കൂടെക്കൂടെ അയാളുടെ ആളുകള്‍ Cat foodവാങ്ങാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്ന് ശരീരഭാഗാങ്ങള്‍ വെട്ടി കരിഞ്ചന്തയില്‍ ഇതുമ്പറഞ്ഞ് വില്‍ക്കുന്നുമുണ്ട് !
ഇത്രയൊക്കെയായിട്ടും ഒരു നാഥനില്ലാക്കളരിയാണ് എയ്ലിയനുകള്‍ താമസിക്കുന്ന പടുകൂറ്റന്‍ ചേരി. ഇരുപതു കൊല്ലം കൊണ്ട് അവര്‍ പെറ്റുപെരുകി ഏതാണ്ട് 20 ലക്ഷത്തോളം ജനസംഖ്യയിലെത്തുന്നുവെങ്കിലും മനുഷ്യര്‍ക്കെതിരേ കൂട്ടം ചേര്‍ന്നുള്ള ഒരു ചെറുത്തു നില്പോ ആക്രമണമോ ഇവരില്‍ നിന്നുണ്ടാകുന്നില്ല. ആഹാരത്തിനും അവശ്യസൌകര്യങ്ങള്‍ക്കും വേണ്ടി ചില്ലറ അക്രമങ്ങള്‍ കാണിക്കുന്നുവെങ്കിലും ആകെത്തുകയില്‍ ഏയ്ലിയനുകള്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവരുടെ ഭാഷ ബാണ്ടു വര്‍ഗക്കാരുടെ ക്ലിക് ഭാഷയോട് നല്ല സാമ്യമുള്ള ഒന്നാണ്. കൊളോണിയല്‍ വര്‍ണവിവേചനക്കാലത്ത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗം കൂട്ടിയാണ് ബാണ്ടു എന്നതും മറ്റൊരു പരോക്ഷ രാഷ്ട്രീയസൂചനയായിക്കാണാം.
എം.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷ്നല്‍ യുനൈറ്റഡ് എന്ന ബഹുരാഷ്ട്ര സ്വകാര്യ പട്ടാളക്കമ്പനിക്കാണ് അന്യഗ്രഹജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ചേരികളുടെ ഭരണവും നിയന്ത്രണവും. (അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളില്‍ പങ്കുവഹിച്ച ബ്ലാക് വാട്ടര്‍ പോലുള്ള സ്വകാര്യ അമേരിക്കന്‍ പട്ടാള കമ്പനികളെ ഓര്‍ക്കുക.) തൊഴില്‍പരവും സാംസ്കാരികവുമായ നൂറുകണക്കിനു നിയമങ്ങളുടെ നിയന്ത്രണത്തിനുള്ളിലാണ് ഈ ചേരികളിലെ പ്രോണുകളുടെ ജീവിതം. മനുഷ്യവാസമുള്ളിടത്ത് പോകാന്‍ പാടില്ല, വൈദ്യുതിക്ക് നിയന്ത്രണം, ഇലക്ട്രോനിക് സാധനങ്ങള്‍ ഉണ്ടാക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ്, എന്തിന് കുട്ടികളെ (മുട്ടയിട്ട് ) വിരിയിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. മറ്റേതൊരു സ്വകാര്യ നിക്ഷേപകനെയും പോലെ എം.എന്‍.യൂവിനും കണ്ണ് ഏയ്ലിയന്‍ ആയുധ ടെക്നോളജിയിലും അതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകാവുന്ന അളവില്ലാത്ത സ്വീകാര്യതയിലുമാണ്. സ്വാഭാവികമായും നാറ്റ്സികള്‍ ജൂതരെയെന്നപോലെ എം.എന്‍.യൂവും ഭരണകൂടവും ഏയ്ലിയനുകളെ രഹസ്യ പരീക്ഷണങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കുമൊക്കെ വിധേയമാക്കുന്നുണ്ട്.
ബഹുജനപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഡിസ്ട്രിക്ട്ട് -9 ലെ മുംബൈ മോഡല്‍ ചേരിയില്‍ നിന്നും ഇവരെ കുടിയിറക്കി 240 കിലോമീറ്ററപ്പുറമുള്ള ഡിസ്ട്രിക്റ്റ്- 10 ലെ പുതിയ അഭയാര്‍ത്ഥിക്ക്യാമ്പിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി എം.എന്‍.യൂവും സര്‍ക്കാരും ആഗോള സമൂഹവും ചേര്‍ന്ന് തയാറാക്കുന്നു. കമ്പനിയുടെ തലവന്മാരിലൊരാളുടെ മരുമകന്‍ എന്ന ബലത്തില്‍ കേന്ദ്ര കഥാപാത്രമായ വിക്കസ് ഫന്‍ ഡെ മെര്‍വു (Sharlto Copley) ഈ ബൃഹദ് ദൌത്യത്തിന്റെ തലപ്പത്ത് വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് ചേരിനിവാസികളായ ഏയ്ലിയനുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വന്‍ പട്ടാള സന്നാഹങ്ങളുടെ മുന്നില്‍ പക്ഷേ ‘കൊഞ്ചുകള്‍ ’ കീഴടങ്ങുകയും ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഒഴിക്കുന്ന വീടുകളിലെ ഏയ്ലിയന്‍ മുട്ടകളെ ഒട്ടൊരു ആനന്ദത്തോടെയാണ് വിക്കസും കൂട്ടരും അഗ്നിക്കിരയാക്കുന്നതും അതിലെ ജീവന്റെ പിടച്ചിലുകണ്ട് രസിക്കുന്നതും. അതിനിടെ രണ്ട് മുതിര്‍ന്ന ഏയ്ലിയനുകള്‍ തങ്ങളുടെ ചെറ്റപ്പുരയിലെ രഹസ്യ ലാബറട്ടറിയില്‍ സ്വരുക്കൂട്ടി വയ്ക്കുന്ന ഒരു കറുത്ത ദ്രാവകം വിക്കസ് റെയ്ഡിനിടെ പിടിച്ചെടുക്കുന്നു. അബദ്ധത്തില്‍ അതില്‍ നിന്ന് അല്പം അയാളുടെ മുഖത്ത് ചീറ്റിത്തെറിക്കുകയും അന്ന് വൈകുന്നേരത്തോടെ അയാളുടെ ഇടത് കൈപ്പത്തിയില്‍ രൂപമാറ്റം സംഭവിച്ച് അയാള്‍ ഒരു ഏയ്ലിയനായി മാറാനാരംഭിക്കുകയും ചെയ്യുന്നു.
ഏയ്ലിയന്‍ ആയുധം കൈകാര്യം ചെയ്യാന്‍ വിക്കസിന് സംഭവിച്ച ഈ രൂപമാറ്റം മൂലം സാധിക്കുമെന്ന് തിരിച്ചറിയുന്ന കമ്പനിയധികൃതര്‍ അയാളെ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ഏയ്ലിയന്‍ ആയുധം ഉപയോഗിച്ച് ആദ്യം മൃഗജഡങ്ങളിലും പിന്നെ ജീവനോടെ പിടിച്ചുകൊണ്ട് വരുന്ന ഏയ്ലിയനുകളിലും അയാളെക്കൊണ്ട് നിറയൊഴിപ്പിക്കുന്നു. ഒടുവില്‍ ഒരു ഓപ്പന്‍ ഹാര്‍ട്ട് സര്‍ജ്ജറിക്കായി അയാളെ വെട്ടിപിളര്‍ക്കും മുന്‍പ് വിക്കസ് കമ്പനി ലാബില്‍ നിന്ന് രക്ഷപ്പെട്ട് ഡിസ്ട്രിക്റ്റ്-9ലെ തന്നെ ഏയ്ലിയനുകളുടെ ചെറ്റപ്പുരകളിലൊന്നില്‍ അഭയം തേടുന്നു.
കമ്പനി മാത്രമല്ല ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്ന ഏയ്ലിയന്‍ ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുള്ള ഓബസാഞ്ചോയുടെ ഗുണ്ടാ സംഘവും തുടര്‍ന്ന് വിക്കസിനെ വേട്ടയാടുകയാണ്. വിക്കസിന് അഭയം നല്‍കുന്ന ഏയ്ലിയന്‍ (ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്ന് സര്‍ക്കാര്‍ രേഖയില്‍ വിളിപ്പേരുള്ള ഏയ്ലിയന്‍) തങ്ങളുടെ പ്രവര്‍ത്തനരഹിതമായി നഗരത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്ന Mother shipന്റെ കമാന്റ് മൊഡ്യൂളിലേയ്ക്കുള്ള ഇന്ധനമാണ് വിക്കസിന്റെ രൂപമാറ്റത്തിനു കാരണമായ ദ്രാവകം എന്ന് വെളിപ്പെടുത്തുന്നു.എം.എന്‍.യു ലാബില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ ഇന്ധനം എടുത്ത് നല്‍കാമെങ്കില്‍ വിക്കസിനെ തിരികെ മനുഷ്യരൂപിയാക്കാന്‍ പറ്റുമെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. തുടര്‍ന്നുള്ള തത്രപ്പാടിന്റെയും അടിപിടികളുടെയും അവസാനം ഇന്ധനം ക്രിസ്റ്റഫറിന് ലഭിക്കുന്നുവെങ്കിലും ഓബസാഞ്ചോയുടെ ഗുണ്ടകളുടെയും എം.എന്‍.യു വിക്കസിനെ വേട്ടയാടി പിടിക്കാന്‍ നിയോഗിച്ച കൂബുസ് വെന്റര്‍ (Koobus Venter) എന്ന പട്ടാള സ്ക്വാഡ് തലവന്റെയും നടുക്ക് പെട്ടുപോകുന്ന വിക്കസ് ഒരു നിമിഷത്തെ മനംമാറ്റത്തിനൊടുവില്‍ ക്രിസ്റ്റഫറിനെയും മകന്‍ ലിറ്റില്‍ സി.ജെയേയും രക്ഷപ്പെടാനാണ് സഹായിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അന്യഗ്രഹജീവിയും മരിച്ചുവീഴുമ്പോള്‍ വിഡിയോ ഗെയിം കളിക്കുന്ന ആവേശത്തോടെ "സബാഷ് !" എന്ന്‍ കൈയ്യടിക്കാനല്ല മറിച്ച് "എന്തിനിങ്ങനെ നിങ്ങള്‍ പരസ്പരം കൊന്നുതള്ളുന്നു ?" എന്ന സങ്കടവും നിരാശയും കലര്‍ന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുക എന്ന ദൗത്യമാണ് ഇവിടെ ചലച്ചിത്രകാരനുള്ളത്. അതുതന്നെയാണ് സാദാ ഏയ്ലിയന്‍ മൂവികളില്‍ നിന്ന് ഡിസ്ട്രിക്റ്റ് 9നെ വ്യതിരിക്തമാക്കുന്നതും.
ക്രിസ്റ്റഫറിനും മകനും ചേരിയിലെ ഒരു ഭൂഗര്‍ഭ അറയില്‍ മറച്ചുവച്ചിരുന്ന കമാന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും തുടര്‍ന്ന് നഗരത്തിനു മുകളില്‍ തങ്ങിനില്‍ക്കുന്ന പ്രധാന വാഹനവുമായി അതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു. കൂബുസ് വെന്ററിന്റെ കൈയ്യാല്‍ വിക്കസ് മരണത്തിന് തൊട്ടു തൊട്ടില്ലായെന്നാവുമ്പോള്‍ ഏയ്ലിയനുകള്‍ കൂട്ടമായി വന്ന് ആക്രമിച്ച് വെന്ററെ കൊല്ലുന്നു.

ഏയ്ലിയന്‍ മദര്‍ ഷിപ്പ് ക്രിസ്റ്റഫറിനെയും മകനെയും വഹിച്ചു ഭൂമിയില്‍ നിന്നും യാത്രയാകുമ്പോഴും വിക്കസിനെന്ത് സംഭവിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. ബാക്കി ഏയ്ലിയനുകളെ ഡിസ്ട്രിക്ക്റ്റ് 10ലേയ്ക്ക് ഏറെ സംഘര്‍ഷത്തിനു ശേഷം ഏതാണ്ട് മുഴുവനായും മാറ്റി താമസിപ്പിച്ചതായി ന്യൂസ് റിപ്പോര്‍ട്ട് പോലെ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ സിനിമ വീണ്ടും ആദ്യഭാഗത്തേത് പോലെ ചോര്‍ത്തിക്കിട്ടിയ ന്യൂസ് ഫുട്ടേജും ക്ലിപ്പിങ്ങുകളും വച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയുടെ രൂപമെടുക്കുകയാണ്. വിക്കസിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂവില്‍ തന്റെ വാതില്‍ക്കല്‍ നിന്ന് കിട്ടിയ തകരക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു റോസാപ്പൂവിന്റെ കരകൗശലമാതൃകയെപ്പറ്റി അവര്‍ പറയുന്നു. അടുത്ത് സീനില്‍ ഒരു ജങ്ക് യാഡില്‍ തകരക്കഷ്ണങ്ങള്‍ ചേര്‍ത്ത് പൂവുണ്ടാക്കി അതിലേയ്ക്ക് നിര്‍നിമേഷനായി നോക്കുന്ന ഒരു ‘കൊഞ്ചി’നേയും കാണിക്കുന്നു.
സ്ഥിരം സിനിമാ സങ്കല്പങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റൊരു മുഖ്യ സംഗതി ഇതിലെ നായകന്റെ "നായകത്വ"മാണ്. മുഖ്യ കഥാപാത്രമായ വിക്കസ് ഫന്‍ ഡെമെര്‍വു (Wikus van der Merwe)ന്റെ ഡച്ച് പൈതൃകം ദ്യോതിപ്പിക്കുന്ന surname ആയ van der Merwe തന്നെ ആഫ്രിക്കാന്‍സുകാര്‍ക്കിടയിലെ ഒരു തമാശക്കഥാപാത്രത്തില്‍ നിന്ന് കടം കൊണ്ടതാണ് - നമ്മുടെ മലബാര്‍ ഭാഗത്തെ സീതീഹാജിയെയും തിരുവിതാങ്കൂര്‍ ഭാഗത്തെ കൊച്ചപ്പിയേയും ഉത്തരേന്ത്യയിലെ സര്‍ദാര്‍ജിയെയുമൊക്കെ പോലെ. സര്‍ക്കസുകാരേക്കാള്‍ മെയ് വഴക്കമുള്ള, മുട്ടിനുമുട്ടിന് പഞ്ച് ഡയലോഗുകള്‍ കീച്ചുന്ന (trust me if you wanna live, 'Hasta la vista, baby') ധീരോദാത്തഗുണവാനല്ല, വിധിവൈപരീത്യം കൊണ്ട് ജീവിതം കുട്ടിച്ചോറായ, രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്ന, ഒരു അപ്പാവിയാണ് ചിത്രത്തില്‍ വിക്കസ് . വിജയശ്രീലാളിതനായ ലോകരക്ഷകനായല്ല മറിച്ച് ദുരൂഹമായ ഒരു ദുരന്തത്തിലാണ് അയാളുടെ കഥ തീരുന്നതും.
ചിത്രത്തിന്റെ നിര്‍മാതാവായ പീറ്റര്‍ ജാക്സണിന്റെ (The Lord of the Rings, King Kong) ആനിമേയ്ഷന്‍/സ്പെഷ്യല്‍ ഇഫക്റ്റ്സ് കമ്പനി ജെയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ Avatarന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഡിസ്ട്രിക്റ്റ്-9ന്റെ ആനിമേയ്ഷന്‍ ജോലികള്‍ തന്റെ ആനിമേഷന്‍ പാഠശാലയായ വാന്‍കൂവറിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ നീല്‍ ബ്ലോംകാം. ഇത് ചിത്രത്തിനെ ഹോളിവുഡ് ശൈലിയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതിന് ചില്ലറയൊന്നുമല്ല സഹായിച്ചത്. വാന്‍കൂവര്‍ ഫിലിം സ്കൂളിലെ തന്റെ നാല്പതോളം വരുന്ന സഹപാഠികളെ ബ്ലോംകാം ഡിസ്ട്രിക്റ്റ് - 9ന്റെ ജോലികള്‍ക്ക് ഉപയോഗിച്ചു. അന്യഗ്രഹ ജീവികളുള്‍പ്പെടുന്ന സമര രംഗങ്ങളും ലഹളയും പൊലീസ് വെടിവയ്പ്പുമൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Blairwitch Project-നെയും Cloverfield-നെയും അവിടവിടെ ഓര്‍മ്മിപ്പിക്കുന്ന ക്യാമറാ ശൈലിയാണെങ്കിലും വമനേച്ഛയുണ്ടാക്കുംവിധമുള്ള ക്യാമറയുടെ നിരന്തര ചലനങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല മുഴുനീള ലൈവ് ആക്ഷന്‍ ഡോക്യുമെന്ററിയായല്ല സിനിമാ വെറീറ്റേ ശൈലിയില്‍ പാതി ഡോക്യുമെന്ററിയായും പാതി നേരിട്ടുള്ള ചിത്രീകരണമായും ആണ് ഡിസ്ട്രിക്റ്റ് - 9 ക്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഏയ്ലിയന്‍ ശരീരങ്ങളും അവരുടെ ബഹിരാകാശ വാഹനവും ആയുധങ്ങളുമൊക്കെ വളരെ വിശദമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ആ ആനിമേയ്ഷന്‍ മികവിനെ പ്രത്യേകമായി പൊലിപ്പിച്ച് ജാഡകാട്ടാനുള്ള ശ്രമം തീരെയില്ല, ചിത്രത്തിന്റെ ഡോക്യുമെന്ററി ശൈലിക്കാവശ്യമുള്ളതുമാത്രമേ കാട്ടുന്നുള്ളൂ. ഏയ്ലിയന്‍ രൂപങ്ങളെ ഒരളവ് വരെ അറപ്പുളവാക്കുന്ന ഷഡ്പദ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഇവര്‍ സാധു ജീവികളാണെന്ന് ഭാവഹാവാദികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് സംഘര്‍ഷരംഗങ്ങള്‍ ഭീകരമാകുന്നുവെങ്കിലും ഏയ്ലിയന്‍ ചേരിയില്‍ വളരുന്ന 'ghettoism' നന്നായി പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏയ്ലിയനുകളെപ്പറ്റിയുള്ള അഭിപ്രയമെന്തെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ 'ഇന്റര്‍വ്യൂകള്‍' മോക്യുമെന്ററി ശൈലിയില്‍ കാണിക്കുന്നുണ്ട്. വെറുപ്പോടെ ഏയ്ലിയനുകളുടെ 'ഭക്ഷണം', 'ഭാഷ', 'കുറ്റവാസന' തുടങ്ങിയവയെപ്പറ്റി സംസാരിച്ച പലരുടെയും ഇന്റര്‍വ്യൂ എടുത്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഏയ്ലിയനുകളെപ്പറ്റിയാണ് ഷൂട്ടിംഗ് എന്നറിയിക്കാതെയാണ്. പകരം ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരായ നൈജീരിയക്കാരെയും മറ്റുള്ളവരെയും പറ്റിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിച്ചത് ! എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മനുഷ്യപ്രതികരണങ്ങളുടെ സങ്കീര്‍ണ്ണ സാധ്യതകളെ അങ്ങനെ സിനിമാന്ത്യത്തിലെ ഒരു കൂട്ടം കൂടിയുള്ള ആഘോഷത്തിലേയ്ക്ക് ചുരുക്കാനും പോന്ന ഒരു വിഡ്ഢിക്കഥയല്ല ഈ ചിത്രത്തിന് എന്നതുകൊണ്ടുതന്നെ തീര്‍ച്ചമൂര്‍ച്ചയുള്ള ഒരു പരിസമാപ്തിയെപ്പറ്റി ചിന്തിക്കുന്നതേ അബദ്ധമാവും. രക്ഷപ്പെട്ട ഏയ്ലിയനുകള്‍ സ്വന്തജനതയെ രക്ഷിക്കാന്‍ തിരിയെ വരുമോ ? വിക്കസ് എന്നെങ്കിലും തിരികെ മനുഷ്യനാകുമോ ? പുതിയ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ച ഏയ്ലിയനുകള്‍ക്ക് എന്തു സംഭവിക്കും ? ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കെല്പുള്ള ഒരു സങ്കര വര്‍ഗ്ഗത്തെ എം.എന്‍.യുക്കാര്‍ സൃഷ്ടിക്കുമോ ? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു. വിക്കസ് ഭാര്യയ്ക്ക് തകരപ്പാട്ടയില്‍ നിന്നുണ്ടാക്കി സമ്മാനിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെടുന്ന ലോഹപ്പൂവ് ഒരേസമയം ഒരു വേദനയും പ്രത്യാശയുമാവുന്നു.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

പ്രേമാനന്ദിന്റെ "സായിബാബയുടെ കിടപ്പറയിലെ കൊലപാതങ്ങള്‍"

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സായിബാബയുടെ ചെറുസര്‍പ്പ ചിന്തകള്‍ കേരളത്തില്‍ പത്തിയെടുത്തു തുടങ്ങിയത്. മറ്റു ദൈവങ്ങളെയെല്ലാം പ്രാര്‍ഥിച്ചു മടുത്തിരുന്ന കുറെ ആളുകളെങ്കിലും സായിമാര്‍ഗത്തിലേക്ക് മണികൊട്ടിയിറങ്ങി. 
ചില ചില്ലറ മാജിക്കുകളോടെയാണ് സായിമാര്‍ഗം ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. സായിബാബയുടെ പടത്തിന്റെ ചോട്ടില്‍ വയ്ക്കുന്ന പാത്രത്തിലെ, തേയില വെള്ളത്തില്‍ കിടക്കുന്ന പത്തിരി ഇരട്ടിക്കുകയായിരുന്നു അതിലൊരു കണ്‍കെട്ടുവിദ്യ. ഒരുതരം നോട്ടിരട്ടിക്കലിന്റെ ക്രിമിനല്‍ തന്ത്രമാണ് ഈ പത്തിരിയിരട്ടിപ്പിലും അടങ്ങിയിരുന്നത്.
അതിനെക്കാള്‍ വിസ്മയം സായിബാബയുടെ ചിത്രത്തില്‍ നിന്ന് വിഭൂതി വര്‍ഷിക്കുകയായിരുന്നു. സായിബാബ, തന്നെ കാണാനെത്തുന്നവര്‍ക്കെല്ലാം അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുത്തുകൊടുത്ത് അനുഗ്രഹിക്കുക എന്ന മാജിക് കാട്ടിയിരുന്നു. സായിബാബയ്ക്ക് നേരിട്ടെത്താന്‍ കഴിയാത്ത സ്ഥലത്ത് ചിത്രം വച്ചാല്‍ കയ്യും കാലുമൊന്നും ചലിക്കാതെ തന്നെ ചിത്രത്തില്‍ നിന്ന് ഭസ്മം വീഴുമായിരുന്നു. ഇതുകണ്ട് അത്ഭുത പരതന്ത്രരായ ഭക്തജനങ്ങള്‍ മുടിപ്പുറ്റു വളര്‍ത്തിയ ആ തന്ത്രശാലിയുടെ ചിത്രത്തിനു മുന്നില്‍ സാഷ്ടാംഗം വീഴുകയും രക്ഷിക്കണേയെന്ന് ആര്‍ത്തു വിളിക്കുകയും ചെയ്തു.
അക്കാലത്ത് ഈ വിശേഷം കേട്ടവരെല്ലാം അത്ഭുതം കാണാന്‍ ഓടിക്കൂടുമായിരുന്നു. അമൃതാനന്ദമയിയുടെ കെട്ടിപ്പിടി തന്ത്രം വികസിച്ചിട്ടില്ലായിരുന്ന അക്കാലത്ത് സായി തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍മാര്‍ക്കറ്റുണ്ടായി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് ഒരു വീട്ടിലും ഈ ഭസ്മാത്ഭുതമുണ്ടായി. കേട്ടവര്‍ കേട്ടവര്‍ ഓടിച്ചെന്ന് കണ്ണു രണ്ടും തള്ളി ഭക്തന്മാരായി. ദിവ്യാത്ഭുതത്തിന്റെ വശ്യതയില്‍ പുതിയ അന്ധവിശ്വാസത്തിന്റെ കരിങ്കുടകള്‍ നിവര്‍ന്നു.
അവിടെയുള്ള കുറച്ചു ചെറുപ്പക്കാര്‍ ഇതിന്റെ സത്യമെന്തെന്ന് അറിയാനും അത് ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു. അവര്‍, കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ നിന്നും ഒരാളെ കൊട്ടാരക്കരയിലെത്തിച്ചു. ബി പ്രേമാനന്ദ്. ഒരു ദിവ്യാത്ഭുതമെങ്കിലും കണ്ടിട്ടുമരിക്കണമെന്ന അഭിലാഷം പരസ്യമായി പ്രഖ്യാപിച്ച സത്യാന്വേഷകനായിരുന്നു ബി പ്രേമാനന്ദ്.
കൊട്ടാരക്കരയ്ക്കടുത്ത് മൈലം ജംഗ്ഷനില്‍ ജനമധ്യത്തു തന്നെ വേദിയൊരുങ്ങി. സായിബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മമുതിരുന്നതുകണ്ട് വിസ്മയപ്പെട്ട് കൈകൂപ്പിയ ജനങ്ങളാണ് ചുറ്റുമുള്ളത്. പ്രേമാനന്ദ്, അദ്ദേഹത്തിന്റെ ഒരു ചിത്രവും രാജീവ് ഗാന്ധിയുടെ ചിത്രവും ഒരു പട്ടിയുടെ ചിത്രവും ജനമധ്യത്തില്‍ സ്ഥാപിക്കുന്നു. സര്‍വജനങ്ങളെയും വിസ്മയ സ്തബ്ധരാക്കിക്കൊണ്ട് ചിത്രങ്ങളില്‍ നിന്നും ഭസ്മ ധൂളികള്‍ ഉതിരാന്‍ തുടങ്ങി.
അവകാശവാദങ്ങളൊന്നുമില്ലാത്ത പ്രേമാനന്ദിന്റെ ചിത്രത്തെയോ ഭസ്മമണിഞ്ഞ പട്ടിയുടെ ചിത്രത്തെയോ രാജീവ് ഗാന്ധിയുടെ ചിത്രത്തെയോ ആരും തൊഴുതില്ല. പ്രേമാനന്ദ് ജനങ്ങളോട് കാര്യം പറഞ്ഞു. ചിത്രങ്ങളിലെ അലുമിനിയം ഫ്രെയിമില്‍ മെര്‍ക്കുറി ക്ലോറൈഡ് പുരട്ടുക. അത് അലുമിനിയം ഓക്‌സൈഡ് ആയി മാറുകയും ധൂളികളായി ഉതിരുകയും ചെയ്യുന്നു. ഈ ലഘു ശാസ്ത്ര വിദ്യയാണ് ആളുകളെ പറ്റിക്കാനായി സായി വിദഗ്ധന്മാര്‍ ആസൂത്രണം ചെയ്തിരുന്നത്.
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുത്തുകൊടുക്കുന്ന മാജിക്കും അന്ന് പ്രേമാനന്ദ് കാട്ടുകയും കഞ്ഞിവെള്ളത്തില്‍ ഭസ്മം ചാലിച്ചുണക്കി വിരലുകള്‍ക്കിടയില്‍ ഒളിച്ചുവയ്ക്കുന്ന കണ്‍കെട്ടു വിദ്യ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതുകണ്ടു വിസ്മയപ്പെട്ട ആര്‍ സി ബോസ് എന്ന യുവാവ് പില്‍ക്കാലത്ത് മജീഷ്യന്‍ എന്ന് ഖ്യാതി നേടുകയും ചെയ്തു.
കൈവെള്ളയില്‍ തൊട്ടാല്‍ മധുരിപ്പിക്കുന്ന സിദ്ധന്മാര്‍, കൈ വെള്ളയില്‍ സ്വീപിക്‌സ് ഗുളിക പൊടിച്ചിട്ടിരിക്കുന്ന വിദ്യയും അദ്ദേഹം തുറന്നുകാട്ടി. ആള്‍ ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് പ്രേമാനന്ദ് സ്വന്തം ജീവിതം വിനിയോഗിച്ചത്.
കോഴിക്കോട്ടെ തിക്കോടിയില്‍ ജനിച്ച ബാസവ പ്രഭു പ്രേമാനന്ദും സഹോദരന്‍ ദയാനന്ദും സമരോത്സുക യുക്തിവാദത്തിന്റെ പ്രചാരകനായിരുന്ന ഡോ. എ ടി കോവൂരിന്റെ ശിഷ്യന്മാരായിരുന്നു. ഡോ. എ ടി കോവൂരിന്റെ പാത പിന്തുടര്‍ന്ന് ഇവരും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഏറ്റെടുത്തു. കോയമ്പത്തൂരിലെ പ്രമുഖ യുക്തിവാദിയായിരുന്ന ജി ഡി നായിഡുവിന്റെ ചിന്തകളില്‍ ആകൃഷ്ടനായ പ്രേമാനന്ദ്, ലോക സമൂഹത്തെ അബദ്ധധാരണകളില്‍ നിന്നും വിമോചിപ്പിക്കാനായി അറുപതോളം രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. യൗവനാരംഭത്തില്‍ സന്ന്യാസത്തോട് താല്‍പര്യം തോന്നിയ പ്രേമാനന്ദ് സ്വന്തം ഗുരുനടത്തുന്ന ആത്മീയ ദിവ്യാത്ഭുത തട്ടിപ്പുകള്‍ മനസ്സിലാക്കിയതോടെയാണ്, ഇതിനെതിരെ ജീവിതം തിരിച്ചുവിടണമെന്നു തീരുമാനിച്ചത്.
ശാസ്ത്രാന്വേഷണ പരീക്ഷണങ്ങള്‍ക്കും ദിവ്യാത്ഭുത അനാവരണങ്ങള്‍ക്കും വലിയ വിലയാണ് പ്രേമാനന്ദിന് നല്‍കേണ്ടിവന്നത്. തോക്കു സൂക്ഷിക്കുന്ന സായിബാബയോടാണ് പ്രേമാനന്ദ് ശാസ്ത്ര വൈദഗ്ധ്യവുമായി ഏറ്റുമുട്ടിയത്. അദ്ദേഹം പോത്തന്നൂരെ ശാസ്ത്ര സത്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം ഏതെങ്കിലും തരത്തിലുള്ള ദിവ്യശക്തി തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നതാണ്. മകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വലിയ വില തന്റെ സത്യാന്വേഷണ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രേമാനന്ദിനു നല്‍കേണ്ടിവന്നു.
സായിബാബയുടെ കണ്‍കെട്ടു വിദ്യകള്‍ അനാവരണം ചെയ്തുകൊണ്ട് പ്രേമാനന്ദ് പുറത്തിറക്കിയ വീഡിയോ സി ഡി വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ശാസ്ത്ര പ്രചാരണത്തില്‍ പ്രേമാനന്ദിനുള്ള ആത്മാര്‍ഥതയും അതിപ്രയത്‌നവും മനസ്സിലാക്കിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെല്ലോഷിപ്പിനും പ്രേമാനന്ദ് അര്‍ഹനായി. അദ്ദേഹം പുറത്തിറക്കിയ "സായിബാബയുടെ കിടപ്പറയിലെ കൊലപാതങ്ങള്‍" എന്ന പുസ്തകം വളരെയേറെ കോളിളക്കം സൃഷ്ടിക്കുക തന്നെ ചെയ്തു.
പോത്തന്നൂരെ ശാസ്ത്രപഠന കേന്ദ്രത്തിലെ ഏറ്റവും വലിയ കൗതുകം പത്തടി നീളവും അഞ്ചടി വീതിയുമുള്ള നൂറു കണക്കിനു പെയിന്റിംഗുകളാണ്. ലോക ശാസ്ത്ര പ്രതിഭകളുടെ വിലപ്പെട്ട കണ്ടെത്തലുകള്‍ ഈ ചിത്രങ്ങളില്‍ വര്‍ണപ്പെടുത്തിയിരിക്കുന്നു.
ജീവിതം ശാസ്ത്രത്തിനുവേണ്ടിയുള്ള പ്രതിരോധ സമരമാക്കിയ ബി പ്രേമാനന്ദ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം മൃതശരീരം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊടുത്തു.
ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശാസ്ത്ര പ്രചാരണം ഭരണഘടനാ തത്വങ്ങള്‍ക്കു വിധേയവുമാണ്. അവിടെയാണ് എല്ലാ മതത്തിലും പെട്ട ദൈവവേഷം കെട്ടിയ മജീഷ്യന്മാര്‍ അഴിഞ്ഞാടുന്നത്. അസംഖ്യം പ്രേമാനന്ദുമാരെ ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്