2010, ജൂൺ 21, തിങ്കളാഴ്‌ച

വഴിയോര കച്ചവടം

വഴിയില്‍ തിരക്ക് കൂടുന്നതെ ഉള്ളു. വഴിയോരകച്ചവടക്കാര്‍ എല്ലാം അവരവരുടെ കച്ചവട സാധനങ്ങള്‍ യാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ നിരത്തി വെച്ചുകൊണ്ടിരിക്കുന്നു. ഒറ്റക്കും കൂട്ടമായും സഞ്ചാരികള്‍ ആ വഴി കടന്നു പോകുന്നുണ്ട്. നദി കടലില്‍ പതിക്കുന്ന ഈ മനോഹര സ്ഥലം സന്ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. ഈ വര്ഷം മഴ നേരത്തെ തുടങ്ങിയതിനാല്‍ സഞ്ചാരികളുടെ എണ്ണം പതിവിലും കുറവാണ്. റോഡിലെ ഗട്ടറില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നു. പുഴയോരത്തുകൂടി കടലിന്റെ മുഖം വരെ എത്തുന്ന ഈ പാതയുടെ രണ്ടു വക്കതും നിറയെ കച്ചവടക്കാരാണ്. മുത്തും ചിപ്പിയും കൊണ്ടുള്ള  മാലകളും മറ്റു അലങ്കാരവസ്തുക്കളും തുണിത്തരങ്ങളും ഇലനീര്പന്തലും എന്ന് വേണ്ട  സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട എല്ലാ സാധനങ്ങളും വില്‍ക്കാന്‍ കച്ചവടക്കാര്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ വരുന്ന എല്ലാ സഞ്ചാരികളും ഈ നദി സാഗര സംഗമം കാണാതെ മടങ്ങാറില്ല എന്നതാണ് സത്യം. ആ പ്രദേശമാകെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ മോഡി പിടിപ്പിച്ചിരിക്കുകയാണ്.

പണ്ട് അവിടെ ഉണ്ടായിരുന്ന മത്സ്യ ബന്ധന തൊഴിലാളികളുടെ കൊച്ചു കുടിലുകള്‍ക്ക് പകരം ഇപ്പോള്‍ എല്ലാ സുഖ സൌകര്യങ്ങളോടും കൂടിയ ഹോടലുകള്‍ പൊന്തിയിരിക്കുന്നു. സഞ്ചാരികള്‍ക്കും ,  കച്ചവടക്കാര്‍ക്കും എപ്പോഴും തലവേദന സൃഷ്ടിക്കുന്ന കുറെ തെരുവ് നായകളും, കുറെ തെരുവ് പിള്ളേരും മാത്രമാണ് അവിടെ കാണാന്‍ കഴിയുന്ന മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് നിലക്കടല വില്‍ക്കുക, അവരോടു വയറില്‍ തടവി പൈസ തെണ്ടുക, പുഴയോരത്തിരുന്നു ചൂണ്ടയിട്ടു മീന്‍ പിടിക്കുക, തരാം കിട്ടുമ്പോള്‍ വഴികംബോളങ്ങളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് അവിടെയുള്ള പിള്ളേരുടെ പ്രധാന ഹോബി. പണ്ട് അവിടങ്ങളില്‍ താമസിച്ചിരുന്ന മീന്‍ പിടുത്തക്കാരുടെ മക്കളോ ചെറു മക്കളോ ആവാം അവര്‍. പുഴയില്‍ നിന്നും മീന്‍ പിടിച്ചു അടുത്തുള്ള തട്ട് കടയിലോ, കല്ല്‌ ഷാപ്പിലോ കൊടുത്താല്‍ നല്ല കാശു കിട്ടും. അത് കൊണ്ട് കൂടുതല്‍ പിള്ളേരും പുഴവക്കത് ചൂണ്ടയിടലില്‍ ഏര്‍പ്പെട്ടിരിക്കും. രാവിലെ മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ സഞ്ചാരികള്‍ കുറവായതിനാല്‍ ആ സമയത്ത് തടസ്സങ്ങള്‍ ഇല്ലാതെ അവര്‍ക്ക് മീന്‍ പിടിക്കാം. മൂന്ന് മണി കഴിഞ്ഞാല്‍ അവിടെ വരുന്ന കച്ചവടക്കാരും ടുറിസം പോലീസുകാരും അവരെ ആട്ടിയോടിക്കും.
ഇപ്പോള്‍ സമയം മൂന്നര ആയിക്കഴിഞ്ഞു.
കുട്ടികള്‍ മിക്കവരും മീന്‍ പിടുത്തം കഴിഞ്ഞു പോയിരിക്കുന്നു. രണ്ടു മൂന്ന് പേര്‍ മാത്രം ഇപ്പോഴും അവിടെ ചൂണ്ട പുഴയിലേക്ക് നീട്ടി പുഴക്കും റോഡിനും ഇടയില്‍ കെട്ടിയുണ്ടാക്കിയ ഉയരം കുറഞ്ഞ മതിലില്‍ ഇരിക്കുന്നുണ്ട്‌. പെട്ടെന്നാണ് ഒരുവന്‍ വളരെ വേഗം ചൂണ്ട പുറത്തേക്കു വലിക്കുന്നത്. അതിന്റെ അറ്റത്ത്‌ സാമാന്യം വലുപ്പമുള്ള ഒരു മീനും ഉണ്ട്. ആ പയ്യന്‍ മീനിനെ ചൂണ്ടയില്‍ നിന്നും ഊരിയെടുത്ത്‌ തറയില്‍ ഇട്ടു. ആ മീനിന്റെ കണ്ണുകള്‍ക്ക്‌ താഴെ നിന്നും ചോര ഒളിക്കുന്നുണ്ട്. അത് താഴെ റോഡില്‍ കിടന്നു പിടക്കുകയാണ്. പുഴയുടെ നേര്‍ക്ക് നാലഞ്ചു വട്ടം അത് ചാടി നോക്കി. മതിലില്‍ ഇടിച്ചു വീണ്ടും റോഡില്‍ തന്നെ വീണു.  വീണ്ടും വീണ്ടും വാശിയോടെ തന്നെ അത് പിടച്ചു ചാടുന്നുണ്ട്. ആ പയ്യന്‍ താനെ ചൂണ്ടയില്‍ മണ്ണിരയെ കോര്‍ത്ത്‌ വീണ്ടും പുഴയിലേക്കെറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മീന്‍ ചാട്ടം നിര്‍ത്തി. അത് കുറച്ചു നേരം അനങ്ങാതെ കിടന്നു. അപ്പോഴും തന്റെ വായ പലപ്പോഴായി അടച്ചു തുറക്കുന്നുണ്ട്. മീന്‍ കിടക്കുന്നതിന്റെ ഏതാണ്ട് ഒരു മീറ്റര്‍ ദൂരത്താണ് റോഡിലെ ഗട്ടര്‍. ഗട്ടര്‍ കണ്ടിട്ടാണോ എന്നറിയില്ല ആ മീന്‍ ഗട്ടരിനു നേരെ പിടച്ചു ചാടാന്‍ തുടങ്ങി. രണ്ടു ചാട്ടം കഴിനജ്പ്പോഴേ ഗട്ടരിന്റെ വക്കത്ത് അതെത്തി. ഇനി ഒരൊറ്റ ചാട്ടത്തിനു ഗട്ടരിലെ വെള്ളത്തില്‍ ആ മീനിനു ശ്വസിക്കം.

റോഡിന്റെ അക്കരെ  നിന്ന് ഒരു മദാമ്മ ഈ രംഗം കണ്ടു കൊണ്ട് നില്‍ക്കുന്നുണ്ട്. മീന്‍ ഗട്ടരിന്റെ അടുത്തെത്തിയത് കണ്ടു  അവരുടെ മുഖത്ത് ചെറിയ പുഞ്ചിരി നിഴലിക്കാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ആ പയ്യന്‍ മതിലില്‍ നിന്നും ചാടി എഴുന്നേറ്റ് വന്നു മീനിനെ കാലു കൊണ്ട് ചവുട്ടി വീണ്ടും മതിലിന്റെ അടുത്തിട്ടു. മദാമ്മയുടെ മുഖം ചുവന്നു തുടുത്തു. അവര്‍ റോഡു മുറിച്ചു കടന്നു ആ പയ്യന്റെ അടുത്തെത്തി. അവനെ നോക്കി ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു. അവന്‍ അവരുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ടിരുന്നു. ആ മദാമ്മ അടുത്തുള്ള കച്ചവടക്കാരനെ വിളിച്ചു വരുത്തി. അയാളോട് അവര്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പുലമ്പി. അയാള്‍ ഒരു അവഞ്ജയോടെ താഴെ കിടന്ന മീനിനെയും ആ പയ്യനെയും നോക്കി.
അയാള്‍ പയ്യനോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. 'എടാ..ഈ മീനിനെ പുഴയിലെ തിരിച്ച എറിയ്'.
പയ്യന്റെ മുഖം വിവര്‍ണമായി.
'പിന്നെ..രാവിലെ മുതല്‍ ഇരുന്നിട്ട് ഇപ്പോല ഒരെന്നതിനെ കിട്ടിയത് അതിനെ തിരിച്ചു തോട്ടിലെരിഞ്ഞാല്‍ ഞാനെന്തു ചെയ്യും'. അവന്‍ പുലമ്പിക്കൊണ്ട് മീനിനെ കയ്യിലെടുത്തു. തറയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആ മീനിന്റെ കണ്ണുകള്‍ പുഴയിലേക്ക് തന്നെ തുരിച്ചിരുന്നു. അയാള്‍ അവനെ അടിക്കാന്‍ കൈ ഓങ്ങി ക്കൊണ്ട് പറഞ്ഞു. എടാ..നിന്നോടാ പറഞ്ഞത് അതിനെ തോട്ടിലെക്കെരിയാന്‍. അത് കണ്ട മദാമ്മ അയാളെ തടഞ്ഞിട്ടു നൂറു രൂപ നോട്ട് തന്‍റെ മണി പേര്‍സില്‍ നിന്നും എടുത്തി കാട്ടി. ആ പയ്യന്റെ മുഖം വിടര്‍ന്നു. പക്ഷെ അവന്‍ അവരോടെ ഫൈവ് എന്നു കൈ കൊണ്ട്‌ കാണിച്ചു. അവര്‍ക്ക് ആദ്യം ദേഷ്യം വന്നെങ്കിലും. പെര്‍സില്‍ നിന്നും അഞ്ഞൂറു രൂപാ നോട്ടെടുത്തു ആ പയ്യന്റെ കൈയില്‍ കൊടുത്തു. അവന്‍ സന്തോഷത്തോടെ ആ മീനിനെ പുഴയിലേക്കേരിഞ്ഞു. എന്നിട്ടു ഒന്നു തിരിഞ്ഞു പോലും നോക്കാതെ എങ്ങോട്ടോ ഓടി മറഞ്ഞു. ആ മദാമ്മയും കച്ചവടക്കാരനും കൂടി പുഴയിലേക്കു എത്തി നോക്കി.  നിര്‍ജീവമായി പുഴയിലെ ഒഴുക്കിനൊപ്പം പൊങ്ങിതാഴുന്ന ആ മീനിന്റെ കണ്ണുകള്‍ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ